ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ സംസ്കാരം ഇന്ന് ഉച്ചക്ക്

ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ വെളിയാഴ്ച കൊച്ചിയിൽ നടക്കും. കൊച്ചി ഇടപ്പള്ലി സ്വദേശിയാണ് ചൊവ്വാഴ്ച ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെയോടെ വീട്ടിലെത്തിക്കും. അതിന് മുമ്പായി രാവിലെ ഒമ്പത് മണി വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടത്തും. വെളിയാഴ്ച രാവിലെ 7.30ന് പൊതുദർശനം ആരംഭിച്ചു.

രാവിലെ ഒമ്പതര മണിയോടെ മൃതദേഹം വീട്ടിലെത്തിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ലത്. ഉച്ചയോടെയാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇടപ്പളി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടത്തുക. ഭാര്യക്കും മകൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് അവധി ആഘോഷിക്കാൻ പോയത്. ദുബായിൽ നിന്ന് മകൾ ആരതി എത്തിയതിന് പിന്നാലെയായിരുന്നു കാശ്മീർ യാത്ര.

മകൾ ആരതിയുടെ കൺമുന്നിൽ വെച്ചാണ് എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ചെറിയ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചതെന്നും ആരതി പറഞ്ഞിരുന്നു.

Read more

ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തൻ്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു. വേദനയുടെ നിമിഷങ്ങളിൽ കശ്മീരിലെ പ്രദേശവാസികളും ഒപ്പം നിന്നെന്നും ആരതി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കിയിരുന്നു.