'പിണറായിസത്തിൻ്റെ അവസാന ആണി നിലമ്പൂരിൽ നിന്നാകും'; മലയോര സമര യാത്രയുടെ വേദിയിൽ പിവി അൻവർ

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മലയോര സമര യാത്രയുടെ നിലമ്പൂരെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പിവി അൻവർ. പിണറായി വിജയൻ്റെ ഭരണം അഴിമതി നിറഞ്ഞതെന്നും പിണറായിസത്തിൻ്റെ അവസാന ആണി നിലമ്പൂരിൽ നിന്നാകുമെന്നും അൻവർ ആഞ്ഞടിച്ചു. വനംവകുപ്പിനെതിരെയും അൻവർ രൂക്ഷവിമർശനം ഉന്നയിച്ചു.

കേരളത്തിലെ വന്യജീവി സംഘർഷത്തിൻ്റെ ഗൗരവം അറിയാത്ത രണ്ട് പേരേ കേരളത്തിലുള്ളൂ. അത് വനംമന്ത്രിയും മുഖ്യമന്ത്രിയുമാണ്. കടുവ ഒരു സ്ത്രീയെ കടിച്ചുകൊന്ന സമയത്ത് ഫാഷൻ ഷോയിൽ പാടുന്ന തരത്തിലേക്ക് വനം മന്ത്രി തരംതാണുവെന്നും അൻവർ വിമർശിച്ചു. വെടിവെച്ച് കൊല്ലാനുള്ള അധികാരം ഉണ്ടായിട്ടും കേരളത്തിലെ സർക്കാർ അത് ചെയ്യുന്നില്ല.

മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും ഉത്തരവ് നൽകാൻ ത്രാണിയില്ല. തുടർന്ന് വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ ഏറ്റെടുക്കേണ്ട ഏറ്റവും വലിയ കാര്യം മലയോര മേഖലയാണ് എന്നതും അൻവർ ഓർമിപ്പിച്ചു. മലപ്പുറം ജില്ലയെ ക്രിമിനൽ ജില്ലയാകാനുള്ള ബോധപൂർവമായ പരിശ്രമം നടക്കുന്നതായും അൻവർ ആരോപിച്ചു. എഡിജിപി അജിത്കുമാറിനെതിരെ താൻ ഉയർത്തിയ ആരോപണങ്ങളും അൻവർ ആവർത്തിച്ചു.

Read more

പൊലീസ് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്നും അജിത് കുമാറിനെതിരെ കൃത്യമായി തെളിവ് കൊടുത്തിട്ടും സ്വത്ത് സമ്പാദനം നടത്തിയില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയെന്നും അൻവർ പറഞ്ഞു. ഈ രീതിയിലുള്ള അഴിമതി കണ്ട് എൽഡിഎഫിൽ ഇരിക്കണോ എന്നും ഈ പിണറായിക്ക് വേണ്ടിയല്ല താൻ വോട്ട് ചോദിച്ചതെന്നും അൻവർ കൂട്ടിച്ചേർത്തു. തുടർന്ന് പിണറായിസത്തിന്റെ അവസാന ആണി നിലമ്പൂരിൽ അടിക്കുമെന്നും അൻവർ വ്യക്തമാക്കി.