ശബരിമല സ്‌പോട്ട് ബുക്കിംഗ് പുനഃരാരംഭിക്കണം; ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങള്‍ക്ക് വേണ്ടിയാകണം; വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഭക്തജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പലപ്പോഴും ഭക്തജനഹിതത്തിനെതിരായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കിയ ദേവസ്വം ബോര്‍ഡിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദര്‍ശനമെന്നത് ശബരിമലയില്‍ പ്രായോഗികമല്ലെ’ന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം ഏറെ ദൂരം യാത്രചെയ്ത് വരുന്നവര്‍ക്ക് പലപ്പോഴും നിശ്ചിതസമയത്ത് ശബരിമലയിലെത്തിച്ചേരാന്‍ കഴിയണമെന്നില്ല. ആചാരപ്രകാരം കാല്‍നടയായി അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തരുടെ കാര്യവും അതുതന്നെ. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് ഇത്തരക്കാരായ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് സ്വാമി ദര്‍ശനത്തിനുള്ള അവസരം നിഷേധിക്കുന്നതിന് സമമാണ്. അതിനാല്‍ മുന്‍ വര്‍ഷങ്ങളെപ്പോലെ ഓണ്‍ലൈനിനൊപ്പം തന്നെ ഭക്തജനങ്ങള്‍ക്ക് സ്‌പോട്ട് ബുക്കിങ് സൗകര്യവും ഉറപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

‘സ്ത്രീ പ്രവേശനം മുതല്‍ സമീപ വര്‍ഷങ്ങളിലെല്ലാം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് തീര്‍ഥാടനം ദുഷ്‌കരമാക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്. ഇത് മനഃപ്പൂര്‍വ്വമാണോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു’വെന്ന് അദ്ദേഹം പറഞ്ഞു. ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബോര്‍ഡും സര്‍ക്കാരും തിരിച്ചറിയണം. അതിനാല്‍ ഈ വിഷയത്തില്‍ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണം.

ദേവസ്വം ബോര്‍ഡ് നിലകൊള്ളേണ്ടത് ഭക്തജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാകണം. എന്നാല്‍ അത് സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ഭക്തരുടെ ഹിതത്തിനെതിരായ നിലപാടാണ് തിരുവിതാംകൂര്‍ ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റേയും ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഇത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു