രാജീവ് ചന്ദ്രശേഖറല്ല, നരേന്ദ്രമോദി വന്നാലും ബിജെപി രക്ഷപെടില്ല; കേരളത്തില്‍ പാര്‍ട്ടി ജീര്‍ണിച്ചു കഴിഞ്ഞു; ബിജെപി ഒരിക്കലും ക്ലച്ച് പിടിക്കിലെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ ബിജെപിയെ രക്ഷിക്കാന്‍ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. സാക്ഷാല്‍ നരേന്ദ്രമോദി വന്നാല്‍ പോലും കേരളത്തില്‍ ഈ പ്രസ്ഥാനം ക്ളച്ച് പിടിക്കില്ല. കാരണം അത്രമാത്രം ജീര്‍ണിച്ചു കഴിഞ്ഞിരിക്കുന്നു ഇത്. കേരളത്തിന്റെ മതേതരമനസ് ഒരിക്കലും ബിജെപിക്ക് അനുകൂലമാവില്ല.

കേരളത്തില്‍ കാലങ്ങളായി സിപിഎമ്മിനു വിടുപണി ചെയ്യുന്ന പരിപാടിയാണ് ബിജെപിക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന് വന്‍ തോതില്‍ വോട്ടു മറിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം അതിന് പ്രത്യുപകാരവും ചെയ്തു. ഈ കൂട്ടുകൃഷി കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ഇനി കണ്ടറിഞ്ഞേ വോട്ടു ചെയ്യൂ.

കേരളത്തില്‍ സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കാനാണ് ബിജെപിയുടെ യോഗം. പകരം കേന്ദ്രത്തിന്റെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസിനെ കേരളത്തില്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് സിപിഎമ്മും നേതൃത്വം കൊടുക്കും. അതാണ് ഇരുവിഭാഗവും തമ്മിലുള്ള ധാരണ.
നിലവിലെ ഒരു എംഎല്‍എയെ നഷ്ടപ്പെട്ടിട്ടു പോലും കഴിഞ്ഞ നാലു വര്‍ഷം സുരേന്ദ്രനെ സംസ്ഥാനാധ്യക്ഷനായി ബിജെപി നിലനിര്‍ത്തിയത് തന്നെ പിണറായി വിജയനും സിപിഎം നേതൃത്വവുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ശക്തമാക്കാനാണ്.

Read more

ഇപ്പോള്‍ ഇപി ജയരാജന്റെ ഒഫീഷ്യല്‍ ബിസിനസ് പാര്‍ട്ണര്‍ ആയ രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാനാധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നതോടെ ഈ കൊടുക്കല്‍ വാങ്ങലുകള്‍ കൂടുതല്‍ ശക്തമാകും എന്നു പ്രതീക്ഷിക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.