വടക്കന്‍ മലബാറിന്റെ പകയുടെ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഈടയെന്നു രമേശ് ചെന്നിത്തല

വടക്കന്‍ മലബാറിന്റെ പകയുടെ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഈടയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം-ആര്‍.എസ്.എസ് സംഘട്ടനങ്ങളും കൊലപാതകങ്ങളും സാധാരണക്കാര്‍ കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളുടെ കഥയാണ് ഈട. ഈ സിനിമക്ക് എതിരെ ഈട ഈടെ വേണ്ട എന്ന പേരില്‍ സിപിഎം പ്രചാരണം നടത്തുകയാണ്.

അതു കൊണ്ട് ഈട ഈടെ വേണം. കണ്ണിന് കണ്ണ്,പല്ലിന് പല്ല് ഭഎന്നീ പ്രത്യയ ശാസ്ത്രത്തില്‍ അധിഷ്ഠതമായ രാഷ്ട്രീയം മനുഷ്യരെ അന്ധന്മാരാക്കുന്നു. സിനിമ പറയുന്ന വിഷയം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം ആര്‍ജ്ജവം കാണിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്. രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈട ഈടെ വേണം.

കണ്ണൂരിലെ സിപിഎം-ആര്‍.എസ്.എസ് സംഘട്ടനങ്ങളും കൊലപാതകങ്ങളും സാധാരണക്കാര്‍ കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളും ക്യാമറ കണ്ണിലൂടെ കാണുന്ന അനുഭവമാണ് ഈട.`കണ്ണിന് കണ്ണ്,പല്ലിന് പല്ല് `എന്നീ പ്രത്യയ ശാസ്ത്രം വടക്കന്‍ മലബാറില്‍ നിറഞ്ഞാടുമ്പോള്‍ പകയുടെ രാഷ്ട്രീയമാണ് പരക്കുന്നത്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഈ രാഷ്ട്രീയം നമ്മെ അന്ധന്മാരാക്കുന്നു.

അണികള്‍ തീര്‍ക്കുന്ന സംരക്ഷണ കവചങ്ങളില്‍ നേതാക്കന്മാര്‍ സുഖലോലുപരായി കഴിയുമ്പോള്‍ ഇരുപക്ഷത്തും മരിച്ചു വീഴുന്നത് സാധാരണക്കാരായ ഭര്‍ത്താവും അച്ഛനും സഹോദരന്മാരുമൊക്കെയാണ്. കൊന്നും കൊല്ലിച്ചും കൊലക്കത്തിക്ക് ഇരയായും പുരുഷന്മാര്‍ മാറുമ്പോള്‍ ജീവിതം കൈവിട്ടുപോകുന്നത് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ്. മഹത്തായ ഒരു ലക്ഷ്യത്തിന്റെ പേരിലുമല്ല ഈ കൊലപാതകങ്ങള്‍. ഈ വീടുകള്‍ക്കുള്ളിലേക്ക് ക്യാമറ തിരിച്ചു വയ്ക്കുകയാണ്, ചിത്ര സംയോജനത്തില്‍ ദേശീയ പുരസ്‌കാരം നേടിയ ചിത്ര സംവിധായകന്‍ ബി.അജിത്കുമാറിന്റെ കന്നി ചിത്രമായ ഈട.

നേരിലേക്ക് തുറക്കുന്ന ഈ കാഴ്ചയെ മൂടാനാണ് കണ്ണൂരില്‍ ശ്രമിക്കുന്നത്. പയ്യന്നൂര്‍ സുമംഗലി തിയറ്ററില്‍ കാണാന്‍ എത്തിയവര്‍ക്ക് മുന്നില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചില്ല. ചിത്രം റിലീസ് ആയ ദിവസം തന്നെ പോസ്റ്ററുകള്‍ നശിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പത്മാവതി സിനിമയെ അനുകൂലിക്കുന്നവരാണ് ഈടയെ എതിര്‍ക്കുന്നത്. അക്രമത്തെ നിരുത്സാഹപ്പെടുത്തുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പോലും അനുവദിക്കില്ല എന്നത് സാംസ്‌കാരിക ഫാസിസമാണ്.

പകയെ സ്‌നേഹം കൊണ്ട് മറികടക്കുന്ന ഈ ചിത്രം സമൂഹത്തിന് മികച്ച സന്ദേശമാണ് നല്‍കുന്നത്. അസഹിഷ്ണുത അവസാനിപ്പിച്ചു മികച്ച കലാസൃഷ്ടികളെ അംഗീകരിക്കാന്‍ ഇടതുപക്ഷവും സംഘപരിവാറും തയാറാകണം. സിനിമ കണ്ട് ഒരാളെങ്കിലും അക്രമ രാഷ്ട്രീയത്തിന്റെ പാതയില്‍ നിന്നും മാറിനടന്നാലോ എന്ന ഭയമാണ് `ഈട ഈടെ വേണ്ട` എന്ന സിപിഎം കാമ്പയിന് പിന്നില്‍. ഈ ചിത്രം ഉന്നയിക്കുന്ന വിഷയം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം ആര്‍ജ്ജവം കാണിക്കണം.