നികൃഷ്ടജീവി എന്നോ പരനാറി എന്നോ അല്ല മുഖ്യമന്ത്രിയെ വിളിച്ചത്, മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജാവ് ആണെന്ന വിചാരമാണോ കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളത്. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന വിളിച്ചത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും അതിന്റെ പേരിലാണ് വലിയ ബഹളമുണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായതിനെക്കുറിച്ചും ചെന്നിത്തല പരാമർശിച്ചത്.
മുഖ്യമന്ത്രിയെ ദേഷ്യക്കാരനാക്കി മാറ്റിയ പ്രയോഗം വീണ്ടും ആവർത്തിക്കുകയാണ് പ്രതിപക്ഷം. നിയമസഭയിൽ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രയോഗം ആവർത്തിച്ചു. അതേസമയം വിഡി സതീശനെ ചെറുതാക്കി കാണിക്കാനാണ് രമേശ് ചെന്നിത്തല ആ പ്രയോഗം നടത്തിയതെന്ന് ഇപി ജയരാജൻ ആരോപിച്ചു.