റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത വ്യാജം; കേന്ദ്ര സര്‍ക്കാരിന് കീഴടങ്ങി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റുന്നില്ല; വാര്‍ത്തക്കുറിപ്പുമായി ആരോഗ്യ വകുപ്പ്

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റുന്നു എന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. നെയിം ബോര്‍ഡുകളില്‍ ആ പേരുകളാണ് ഉണ്ടാകുക.

ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍, ആരോഗ്യം പരമം ധനം എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നപ്പോള്‍ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയത്. എന്തു സംഭവിച്ചാലും സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസ്സിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രഖ്യാപനം. എന്നാല്‍ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നപ്പോഴാണ് പേര് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നായിരുന്നു വാര്‍ത്ത. 2023 ഡിസംബറിനുള്ളില്‍ ആശുപത്രികളുടെ പേര് മാറ്റണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം.

സബ് സെന്ററുകള്‍ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്.സി), അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ (യു.പി.എച്ച്.സി), അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് സെന്റേഴ്സ് എന്നിവയുടെ പേരാണ് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നു മാറ്റുന്നതെന്നായിരുന്നു റിപ്പോര്‍ട്ടര്‍ പറഞ്ഞത്.

മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡില്‍ പേര് എഴുതണം. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആര്‍ദ്രം മിഷന്റെയും ലോഗോ ബോര്‍ഡില്‍ ഉണ്ടായിരിക്കണം. ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിനൊപ്പം ആരോഗ്യം പരമം ധനം എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയതായും വ്യാപക പ്രചാരണം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് പ്രസ്താവന പുറത്തിറക്കിയത്.