വേടന് ലഹരി കേസിന് പിന്നാലെ കുരുക്ക് മുറുകുന്നു; വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

വേടന് ലഹരി കേസിന് പിന്നാലെ കുരുക്ക് മുറുകുന്നു. ലഹരി കേസില്‍ എറണാകുളം ഹില്‍ പാലസ് പൊലീസിന്റെ പിടിയിലായ വേടന്‍ കഴുത്തില്‍ ധരിച്ചിരുന്ന മാലയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്. വേടന്റെ മാലയിലുണ്ടായിരുന്ന വസ്തു പുലിയുടെ പല്ലാണെന്ന നിഗമനത്തെ തുടര്‍ന്നാണ് കേസില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.

കഴുത്തിലെ മാലയില്‍ കണ്ടെത്തിയ വസ്തു പുലിയുടെ പല്ലാണെന്ന് വേടന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് തായ്ലന്‍ഡില്‍നിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. ഇതേ തുടര്‍ന്ന് വേടനെ വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വേടന്‍ ധരിച്ച മാലയുടെ ലോക്കറ്റില്‍ പുലിപ്പല്ല് ആണെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും വനം വകുപ്പ് കേസെടുക്കുക. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ നഖം, പല്ല് തുടങ്ങിയവ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. പുലിയുടെ പല്ല് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിനായി കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുണ്ട്.

വേടന്റെ ഫ്ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്. 9 പേരടങ്ങുന്ന സംഘമാണ് ആണ് ഫ്ളാറ്റിലുണ്ടായിരുന്നത്. അതേസമയം, സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ച വേടന്‍ രംഗത്തെത്തിയിരുന്നു.

Read more

സിന്തറ്റിക് ഡ്രഗുകള്‍ നമ്മുടെ തലച്ചോറിനെ കാര്‍ന്നു തിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളെ പറഞ്ഞ് മനസിലാക്കിപ്പിക്കണമെന്ന് തന്നോട് പറഞ്ഞതായും വേടന്‍ പറഞ്ഞിരുന്നു. തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെ ആയിരുന്നു വേടന്‍ സംസാരിച്ചത്.