ഡി അഡിക്ഷൻ സെന്ററിൽ അയച്ചതിന്റെ പക; മയക്കുമരുന്ന് ലഹരിയിൽ ജേഷ്ഠൻ സഹോദരന്റെ തലയിൽ വെട്ടി

താമരശ്ശേരിയില്‍ ലഹരിക്കടിമയായ ജേഷ്ഠൻ അനുജനെ ആക്രമിച്ചു. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിന്റെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്നു ലഹരിയിലായിരുന്നു ജേഷ്ഠൻ ആക്രമണം നടത്തിയത്. പരിക്കേറ്റ അഭിനന്ദിനെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് 5.15 ഓടെയാണ് സംഭവം നടന്നത്. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് പ്രതി അനുജനെ വെട്ടിയത്. ലഹരിക്കടിമയായ പ്രതിയെ അഭിനന്ദ് ലഹരി മുക്ത കേന്ദ്രത്തില്‍ അയച്ചിരുന്നു. ഇതിന്റെ പ്രതികരമായിട്ടാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.

രണ്ട് പേരും ഒരു വീട്ടിലാണ് താമസം. പ്രതി ക്ഷേത്രത്തിലെത്തുന്നതിന്റെയും ഗുരുതിത്തറയില്‍ നിന്ന് വാളെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.