കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയം ആര്‍എസ്എസിന് ദഹിച്ചില്ല; ബിജെപിയുടെ സംഘടന സെക്രട്ടറിയെ തിരികെ വിളിച്ചു; പകരം ആളെ വിട്ടുനല്‍കിയില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിക്കുകയും മൂന്നു സീറ്റുകളില്‍ മികച്ച മത്സരം കാഴ്ച്ച വെയ്ക്കുകയും ചെയ്തതിന് പിന്നാലെ ബിജെപിയുടെ സംഘടന സെക്രട്ടറിയെ തിരികെ വിളിച്ച് ആര്‍എസ്എസ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള ബിജെപിയുടെ സംഘടന സെക്രട്ടറിയായിരുന്ന കെ.സുഭാഷിനെയാണ് ആര്‍എസ്എസ് തിരികെ വിളിച്ചത്.

ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ട് ഉണ്ട്. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനിടെയാണ് സംഘടന സെക്രട്ടറിയെ മാതൃസംഘടനയിലേക്ക് മടക്കി വിളിച്ചത്. കെ. സുഭാഷിനെ കേരള ഉത്തര പ്രാന്തത്തിന്റെ സഹ സമ്പര്‍ക്ക പ്രമുഖ് ആയി ആര്‍എസ്എസ് നിയോഗിച്ചു.

എറണാകുളം ജില്ലാ സംഘ് ചാലക് കെ.കെ.ബലറാമിന്റെ നേതൃത്വത്തില്‍ നടന്ന ആര്‍.എസ്.എസ് യോഗത്തിലാണ് അപ്രതീക്ഷിത തീരുമാനം. പ്രസിഡന്റ് കഴിഞ്ഞാല്‍ സംസ്ഥാന ബി.ജെ.പിയിലെ ഏറ്റവും പ്രധാനപ്പെട്ട പദവിയാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി. ആര്‍എസ്എസ് പ്രചാരകരായിരിക്കും ഈ പദവി വഹിക്കുക. പരിവാര്‍ പ്രസ്ഥാനമെന്ന നിലയില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് സംഘടന സെക്രട്ടറി. നേരത്തെ, ദീര്‍ഘകാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു പി.പി.മുകുന്ദന്‍.

അദ്ദേഹത്തിന് ശേഷം എബിവിപിയുടെ ദേശീയ ഭാരവാഹിയായിരുന്ന ആര്‍എസ്എസ് പ്രചാരക് കെആര്‍ ഉമാകാന്തന്‍ ആ സ്ഥാനത്തെത്തി. പിന്നീട് ഗണേഷ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി.