ശബരിമലയിൽ ഇളവിന് നീക്കം; സ്പോട് ബുക്കിംഗ് പൂർണമായും ഒഴിവാക്കില്ല, നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ശബരിമലയിൽ ഇളവിന് സർക്കാർ നീക്കം. സ്പോട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിലാണ് തീരുമാനം. സ്പോട് ബുക്കിംഗ് പൂർണമായും ഒഴിവാക്കില്ലെന്നും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. മുൻ തീരുമാനത്തിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയ‍ർന്ന സാഹചര്യത്തിലാണ് നീക്കം.

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട് ബുക്കിങ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിൻ്റേതാവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതി എന്ന് തീരുമാനിച്ചത്.

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാനായിരുന്നു സർക്കാർ തീരുമാനം. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.

വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുമെന്നും അതുവഴി തീര്‍ത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാവഴി തിരഞ്ഞെടുക്കാനാവുമെന്നും യോഗത്തിൽ തീരുമാനം ഉണ്ടായി. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുമെന്നും തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സ്പോട് ബുക്കിങ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നാണ് തീരുമാനം.