രാജീവ് ചന്ദ്രശേഖര്‍ അസഹിഷ്ണുതയുടെ പ്രതീകം; സിനിമയെ ബഹിഷ്‌കരിച്ച് സമൂഹത്തില്‍ കാലുഷ്യം വിതറുന്നത് ഇതാദ്യം; എഡിറ്റ് ചെയ്യിപ്പിക്കുന്നത് ഫാസിസമെന്ന് സന്ദീപ് വാര്യര്‍

ബിജെപി സംസ്ഥാന പ്രസിഡണ്ട് തന്നെ നേരിട്ട് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പറയാതെ പറഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. താന്‍ കാണില്ല എന്ന് പ്രഖ്യാപിച്ചതോടെ അണികള്‍ക്കും അത് കൃത്യമായ സന്ദേശമാണ്. ലിബറല്‍ മുഖത്തോടെ ബിജെപി സംസ്ഥാന പ്രസിഡണ്ടായ രാജീവ് ചന്ദ്രശേഖര്‍ എത്ര പെട്ടെന്നാണ് അസഹിഷ്ണുതയുടെ പ്രതീകമായി മാറിയതെന്ന് സന്ദീപ് ചോദിച്ചു.

ബിജെപിയുടെ നേതാക്കള്‍ നാലു ദിവസത്തിനകം പലതവണയാണ് നിലപാട് മാറ്റിയത്. സിനിമയെ സിനിമയായി കാണണമെന്ന് ആദ്യം പറഞ്ഞ രാജീവ് ഇപ്പോള്‍ എമ്പുരാനെതിരെ വാളെടുത്തിരിക്കുന്നു. ജനറല്‍ സെക്രട്ടറിമാരും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഒക്കെ ആദ്യമെടുത്ത നിലപാടില്‍ നിന്ന് ഇനി മാറുമോ?

സിപിഎം ഒക്കെ പല സിനിമകളെയും രഹസ്യമായി ബഹിഷ്‌കരിച്ച് സാമ്പത്തിക പരാജയം ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും പരസ്യമായി രാഷ്ട്രീയ പാര്‍ട്ടി ഒരു സിനിമയെ ബഹിഷ്‌കരിച്ച് സമൂഹത്തില്‍ കാലുഷ്യം വിതറുന്നത് ഇതാദ്യമായിട്ടാണ്. രാജ്യത്തിന്റെ ഭരണഘടന എനിക്കും നിങ്ങള്‍ക്കും ഒക്കെ ഉറപ്പുവരുത്തിയിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം , ആവിഷ്‌കാര സ്വാതന്ത്ര്യം ഇതൊക്കെ പരട്ടത്ത് വച്ചുകൊള്ളാനാണ് അസഹിഷ്ണുതയുടെ വക്താക്കള്‍ പറയുന്നത്.

ഞാന്‍ മനസ്സിലാക്കുന്നിടത്തോളം എമ്പുരാന്‍ സിനിമ ഒരു കച്ചവട സിനിമ മാത്രമാണ്. വലിയ കലാമൂല്യമൊന്നും ആ സിനിമയില്‍ ഇല്ല. അത്തരം എത്രയോ സിനിമകള്‍ ഇറങ്ങിപ്പോകുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന സിനിമകള്‍ തമിഴിലും ഇറങ്ങിയിട്ടുണ്ട്. ഏന്നാല്‍ ഇതുപോലെ അസഹിഷ്ണുത മറ്റൊരു സിനിമയ്ക്ക് നേരെയും ഉണ്ടായിട്ടില്ല.

തമിഴ് തെലുങ്ക് സിനിമകളെ സാമ്പത്തിക വലിപ്പംകൊണ്ട് വെല്ലുവിളിക്കുന്നു എന്നത് മാത്രമാണ് ആ സിനിമയുടെ പ്രത്യേകത. മുരളി ഗോപിയും പൃഥ്വിരാജും തങ്ങള്‍ക്ക് തോന്നുന്ന ഒരു സിനിമയെടുത്ത് വച്ചു . അത് ആവശ്യമുള്ളവര്‍ കാണട്ടെ. ആവശ്യമില്ലാത്തവര്‍ കാണാതിരിക്കട്ടെ. രാഷ്ട്രീയമായി വിമര്‍ശിക്കേണ്ടവര്‍ രാഷ്ട്രീയമായി വിമര്‍ശിക്കട്ടെ. അതിനപ്പുറം സിനിമയെ ഭീഷണിപ്പെടുത്തി വീണ്ടും എഡിറ്റ് ചെയ്യിപ്പിക്കുന്നതൊക്കെ ഒന്നാന്തരം ഫാസിസമാണ്. ബഹിഷ്‌കരണ ആഹ്വാനവും ജനാധിപത്യത്തിന് യോജിച്ച ശൈലിയല്ലന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

നേരത്തെ, എമ്പുരാന്‍ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാ നിര്‍മ്മാണത്തില്‍ താന്‍ നിരാശനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ നിലപാട് വ്യക്തമാക്കിയത്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ലൂസിഫര്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് താന്‍ പറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് തനിക്ക് മനസിലായി. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നു.