ഇത്തവണ കൂടി മത്സരിച്ചാൽ യുവാക്കൾക്കായി വഴിമാറുമെന്ന് പ്രഖ്യാപിച്ച് ശശി തരൂർ

കോൺഗ്രസ് നേതൃത്വത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് നിലപാടെന്ന് വ്യക്തമാക്കി ശശി തരൂർ എംപി. ഇത്തവണ കൂടി മത്സരിച്ചാൽ യുവാക്കൾക്കായി വഴിമാറുമെന്നും തരൂർ പ്രഖ്യാപിച്ചു. അതേ സമയം തെരഞ്ഞെടുപ്പിൽ എല്ലാം എളുപ്പമാകുമെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്നും തരൂർ വിശദീകരിച്ചു.

ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ് എല്ലാം എളുപ്പമാകും എന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. ബംഗാളിൽ ചർച്ച തുടങ്ങിയിട്ടേയുള്ളൂ. അവസാനം വരെ ചർച്ചകൾ തുടരും. കോൺഗ്രസിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഭാരത് ന്യായ് യാത്രയിലാണ്. ചർച്ച നടക്കട്ടെ തീരുമാനം വരട്ടെ അതുവരെ വിവാദങ്ങൾ ഉണ്ടാക്കാൻ ഒരു താൽപര്യവുമില്ലെന്ന് ശശി തരൂർ വ്യക്തമാക്കി.

എംടി വാസുദേവൻ നായരുടെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിലും തരൂർ പ്രതികരിച്ചു. എം ടിയുടെ പരാമർശത്തിലെ ഒരാൾ ഡൽഹിയിലും മാറ്റൊരാൾ കേരളത്തിലുമാണ്. രാഷ്ട്രീയത്തിലെ ഭക്തി അപകടകരമെന്ന് അംബേദ്‌കർ തന്നെ പറഞ്ഞിട്ടുണ്ട്. എം ടി യുടേത് അംബേദ്ക്കറുടെ അതെ ചിന്തയെന്നും ശശി തരൂർ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ നേതാവിനോട് ഇങ്ങനെ ഭക്തി കാണിച്ചാൽ എങ്ങനെയാണ് അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുക.ഒരു രാഷ്ട്രീയ നേതാവിനെ ദൈവത്തെ പോലെ കണ്ടാൽ രാജ്യം പിഴയ്ക്കും.20 വർഷം മുൻപത്തെ ലേഖനം എംടി ഇപ്പൊൾ പ്രസംഗിച്ചാൽ അതിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കാമെന്നും തരൂർ പറഞ്ഞു.