കുസാറ്റ് ക്യാമ്പസിൽ വിദ്യാർത്തികളുടെ മരണത്തിനിടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. സംഭവത്തില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് കുസാറ്റ് വൈസ് ചാന്‍സിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് പരാതി നൽകിയത്.ആഘോഷം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് വൈസ് ചാന്‍സിലര്‍ ലംഘിച്ചുവെന്നു പരാതിയിലുണ്ട്.
യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ വീഴ്ചവരുത്തിയെന്നും അതിനാല്‍ തല്‍സ്ഥാനത്തുന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നുമെന്നും പരാതിയില്‍ സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ 2015 ൽ ഓണാഘോഷത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിനിയായ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകിയത്. സർക്കാർ എല്ലാ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഉത്തരവ് കർശനമായി നടപ്പിലാക്കാൻ 2015ൽ തന്നെ നിർദ്ദേശവും നൽകിയിരുന്നു.
എന്നാൽ കുസാറ്റിൽ ഇപ്പോൾ നടന്ന ടെക് ഫെസ്റ്റിൽ അത്തരത്തിലുള്ള ഒരു മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചിരുന്നില്ല. വിദ്യാർത്ഥികളുടെ പരിപാടികൾ ഏകോപ്പിപ്പിക്കാന്‍ ചുമലതപ്പെട്ട യൂത്ത് ഫെൽഫയർ ഡയറക്ടർ പി.കെ. ബേബിയെ തന്നെ അപകടത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കാന്‍ വിസി കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരിക്കുന്നത് പൊതുസമൂഹത്തെ അപഹസിക്കുന്നതിനു തുല്യമാണെന്നും ഇവര്‍ ആരോപിച്ചു.
ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു പേര്‍ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ശിപാര്‍ശ ചെയ്യണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.