'മകളെ നിലക്ക് നിര്‍ത്തണം, മനസിലാക്കിയാൽ നന്ന്'; സിപിഐഎം നേതാക്കള്‍ വീട്ടിലെത്തി മാതാപിതാക്കൾക്ക് താക്കീത് നൽകിയെന്ന് സീന

കണ്ണൂരിലെ എരഞ്ഞോളിയില്‍ സ്റ്റീൽ ബോംബ് പൊട്ടിതെറിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച അയൽവാസി സീനയുടെ വീട്ടിൽ സിപിഐഎം പ്രവർത്തകർ എത്തിയതായി ആരോപണം. മകളെ നിലയ്ക്ക് നിർത്തണമെന്ന് നേതാക്കൾ മാതാപിതാക്കൾക്ക് താക്കീത് നൽകിയെന്നും സീന പറഞ്ഞു. ഇന്നലെയായിരുന്നു വയോധികൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സീന പ്രതികരണവുമായി രംഗത്തെത്തിയത്.

സിപിഐഎം പഞ്ചായത്ത് അംഗങ്ങളാണ് വീട്ടിലെത്തിയതെന്ന് സീന പറഞ്ഞു. രണ്ട് പേരാണ് വീട്ടിലെത്തിയത്. തന്റെ മാതാപിതാക്കൾക്ക് അവർ താക്കീത് നൽകി. മനസിലാക്കിയാല്‍ നല്ലതെന്നുമായിരുന്നു അവർ പറഞ്ഞത്. സംഭവത്തിൽ താൻ പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്തല്‍ തുടങ്ങിയെന്നും സീന പറഞ്ഞു. എനിക്കിപ്പോൾ നല്ല പേടിയുണ്ട്. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം. എനിക്ക് എന്തും സംഭവിച്ചേക്കാമെന്നും എന്‍റെ വീട്ടുകാർക്കും എന്തും സംഭവിക്കാമെന്നും സീന പറഞ്ഞു.

താൻ വീട്ടിലില്ലാതിരുന്ന സമയത്താണ് നേതാക്കൾ വീട്ടിൽ വന്നത്. ഞാൻ പറഞ്ഞ കാര്യത്തിന് എന്നോടാണ് പറയേണ്ടത്. അല്ലാതെ എന്റെ മാതാപിതാക്കളോടല്ല. വീട്ടിൽ പോവാതെ എന്നോട് നേരിട്ട് പറയാമല്ലോ. ഞാൻ ഒരു പാര്‍ട്ടിയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ബോംബ് നിര്‍മാണത്തെക്കുറിച്ചാണ് പറഞ്ഞത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. എല്ലാം തുറന്നുപറഞ്ഞത് നാട്ടില്‍ സമാധാനം ഉണ്ടാവണമെന്ന തന്റെ ആഗ്രഹത്താലാണെന്നും സീന പറഞ്ഞു.

പ്രദേശത്ത് സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്നായിരുന്നു ഇന്നലെ സീന പ്രതികരിച്ചത്. തൊട്ടടുത്ത പറമ്പില്‍ നിന്ന് പോലും നേരത്തെയും ബോംബുകള്‍ കണ്ടെടുത്തിരുന്നു. സഹികെട്ടാണ് എല്ലാം തുറന്ന് പറയുന്നതെന്നും സീന പറഞ്ഞു. ജീവിക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷ. ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ലെന്നും പൊലീസിനെ അറിയിക്കാതെ സിപിഐഎം പ്രവര്‍ത്തകര്‍ ബോംബുകള്‍ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നത് ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും സീന പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ സ്റ്റീൽ ബോംബ് പൊട്ടിത്തെറി‍ച്ച് മരിച്ചത്. കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് മരിച്ചത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.