രഞ്ജിത്തിനെതിരെയുള്ള ലൈംഗികാരോപണം; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍, പരാതിക്കാരിയുമായി കേരള പൊലീസ് ബന്ധപ്പെടും

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളുന്നയിച്ച പരാതിക്കാരിയുമായി കേരള പൊലീസ് ബന്ധപ്പെടും. പരാതിക്കാരിയായ ബംഗാളി നടി ശ്രീലേഖ മിത്രയുമായി കേരള പൊലീസ് സംസാരിച്ച ശേഷം പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കും.

രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ഏറിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. അതേസമയം ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബംഗാളി നടി ശ്രീലേഖ മിത്ര അറിയിച്ചിരുന്നു. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും തെറ്റ് പറ്റിയെന്ന് രഞ്ജിത്ത് സമ്മതിച്ച് മാപ്പ് പറയണമെന്നും ശ്രീലേഖ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പക്ഷേ പരാതി നല്‍കാനും നടപടികള്‍ക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാന്‍ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും. എനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം എനിക്കുണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വയ്ക്കണമെന്ന് താന്‍ പറയുന്നില്ല. തെറ്റ് പറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണം എന്നാണ് ശ്രീലേഖ പറയുന്നത്. അതേസമയം, പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോഴാണ് രഞ്ജിത്ത് ശ്രീലേഖയോട് മോശമായി പെരുമാറിയത്.

എന്നാല്‍ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും സിനിമയുടെ ഓഡീഷന് വേണ്ടി ആയിരുന്നു വിളിച്ചത് എന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന്റെ വാദം തള്ളി ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് രംഗത്തെത്തിയിരുന്നു.