എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല; ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എകെ ബാലന്‍

എസ്എഫ്‌ഐയെ വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് രൂക്ഷ മറുപടിയുമായി എകെ ബാലന്‍. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു. തിരുത്തേണ്ടത് തിരുത്താന്‍ എസ്എഫ്‌ഐയ്ക്ക് സാധിക്കുമെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയും. ഒരു വിദ്യാര്‍ത്ഥിനി സംഘടനയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശ്യമെങ്കില്‍ അത് അനുവദിക്കില്ല. എസ്എഫ്‌ഐയെ വളര്‍ത്തിയത് തങ്ങളാണ്. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തിരുത്തുമെന്നും എകെ ബാലന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കാര്യവട്ടം കാമ്പസില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷത്തിന്റെ അര്‍ത്ഥവും ആശയവും അറിയില്ലെന്നായിരുന്നു വിമര്‍ശനം. എസ്എഫ്‌ഐയുടേത് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുള്ളവര്‍ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ അവര്‍ ഇടതുപക്ഷത്തിന് ബാധ്യതയായി മാറും. എസ്എഫ്‌ഐ ശൈലി തിരുത്തിയേ മതിയാകൂ എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എകെ ബാലന്‍ നിലപാടുമായി രംഗത്തെത്തിയത്.