അഭിപ്രായം മാറ്റേണ്ട കാര്യമില്ല, കെ സുധാകരന്‍ തുടരട്ടെ; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമില്ലെന്ന് ശശി തരൂര്‍ എംപി. തന്റെ വ്യക്തിപരമായ അഭിപ്രായം കെ സുധാകരന്‍ തുടരട്ടെ എന്നാണെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും അതിന് കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്റെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ തരൂര്‍ പോഡ്കാസ്റ്റില്‍ പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്നും അറിയിച്ചു. 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ല. എല്ലാവരും അത് മുഴുവന്‍ കേള്‍ക്കണം. ഇക്കാര്യങ്ങളില്‍ അടക്കം മറ്റന്നാള്‍ ഡല്‍ഹിയില്‍ ചര്‍ച്ചയുണ്ടെന്നും തരൂര്‍ അറിയിച്ചു.

കോണ്‍ഗ്രസില്‍ ഐക്യം ഇല്ലെന്ന കനകോലുവിന്റെ റിപ്പോര്‍ട്ടിനോട് തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല. കെപിസിസി പ്രസിഡന്റിനൊപ്പം എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ തനിക്ക് പ്രശ്‌നമില്ലെന്ന് അറിയിച്ച് നേരത്തെ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാം, നീക്കാതിരിക്കാം. നീക്കിയാല്‍ പരാതിയില്ല. താന്‍ തൃപ്തനായ മനസിന്റെ ഉടമയാണ്. റിപ്പോര്‍ട്ടിനെ പറ്റി കനുഗോലുവിനോട് തന്നെ ചോദിക്കണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.