ഇന്ത്യന്‍ എക്‌സ്പ്രസ് തന്റെ അഭിമുഖം വളച്ചൊടിച്ചു; വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി ശശി തരൂര്‍

വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. നാളെ കോണ്‍ഗ്രസ് യോഗം ചേരാനിരിക്കെ സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് വിശദീകരണവുമായി ശശി തരൂര്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസ് തന്റെ അഭിമുഖം വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.

ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ തനിക്ക് ഉദ്ദേശമില്ല. പോഡ്കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. താന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂര്‍ ആരോപിച്ചു. കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താന്‍ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പില്‍ തരൂര്‍ പറയുന്നു.

എന്നാല്‍ സംഭവത്തില്‍ പത്രം ഇതുവരെ മാപ്പു പറഞ്ഞിട്ടില്ല. നേരത്തെ അഭിമുഖത്തില്‍ ഉറച്ചുനിന്ന തരൂര്‍ നാളെ കോണ്‍ഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉള്‍പ്പെടെ തള്ളികളഞ്ഞും രംഗത്തെത്തിയത്. അതേസമയം എഐസിസി വിളിച്ച നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ശശി തരൂര്‍ എംപി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത് .