ഷിബിലയുടെ ശരീരത്തിൽ ആകെ 11 മുറിവുകൾ, കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകൾ; പ്രതിയെ ചോദ്യം ചെയ്യുന്നു

താമരശ്ശേരിയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ഷിബിലയുടെ ശരീരത്തിൽ ആകെ 11 മുറിവുകൾ ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഷിബിലയെ ആക്രമിക്കുന്ന സമയത്ത് പ്രതി യാസിർ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയിലാണ് സ്ഥിരീകരണം.

ഇന്നലെ ഉച്ചക്ക് വീട്ടിലെത്തിയ ഭാര്യ ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇയാൾ കൈമാറിയിരുന്നു. വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും യാസിർ ഷിബിലയോട് പറഞ്ഞിരുന്നു. ഇതിന് ശേഷം വൈകുന്നേരം നോമ്പുതുറ സമയത്ത് എത്തിയപ്പോഴായിരുന്നു കൊലപാതകം. ഷിബിലയെ യാസിർ നിരന്തരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന വിവരം പുറത്ത് വന്നു. ഒരുമിച്ചു ജീവിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും യാസർ തുടരെ ശല്യപ്പെടുത്തുകയായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. കത്തിയുമയി എത്തിയ യാസിർ നോമ്പ് തുറക്കുന്നതിനിടെ ഷിബിലയും ഉപ്പ അബ്ദുറഹ്മാനും ആക്രമിക്കുകയായിരുന്നു. ഷിബിലയുടെ വീട്ടിലെത്തിയ യാസര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. കൊലയ്ക്ക് ശേഷം കാറുമായി കടന്ന പ്രതി എസ്റ്റേറ്റ് മുക്കിലുള്ള പെട്രോള്‍ പമ്പില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് 1000 രൂപയ്ക്ക് പെട്രോള്‍ അടിച്ച ശേഷം പ്രതി പണം നല്‍കാതെ കടന്നുകളഞ്ഞിരുന്നു. പ്രതി കോഴിക്കോട് വിട്ടുപോകില്ല എന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

സ്‌നേഹിച്ച് വിവാഹം കഴിച്ചവരായിരുന്നു യാസിറും ഷിബിലയും. വീട്ടുകാര്‍ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യാസര്‍ ഷിബിലയെ നിരന്തരം ആക്രമിച്ചു. വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരി മകളുമായി സ്വന്തം വീട്ടിലായിരുന്നു ഷിബില താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 28ന് യാസറില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബില താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന ഷിബിലയുടെ വസ്ത്രങ്ങള്‍ കത്തിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം യാസര്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിന് ശേഷമാണ് ഷിബിലയുടെ വീട്ടിലെത്തി ഇയാള്‍ അരുംകൊല നടത്തിയത്. താമശ്ശേരിയില്‍ മാതാവിനെ വെട്ടിക്കൊന്ന ആഷിഖും യാസിറും സുഹൃത്തുക്കളാണെന്നുള്ള വിവരവും പുറത്തുവന്നിരുന്നു.

Read more