'ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിക്കെതിരായി പ്രവർത്തിച്ചു, സി കൃഷ്ണകുമാർ മികച്ച സ്ഥാനാർത്ഥി'; ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം

ശോഭാസുരേന്ദ്രനെതിരെയും എൻ ശിവരാജനെതിരെയും വിമർശനം ഉന്നയിച്ച് ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട്. ബിജെപി സംസ്ഥാന നേതൃത്വമാണ് റിപ്പോർട്ട് സമർപ്പിച്ചത്. സി കൃഷ്ണകുമാർ പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാ സുരേന്ദ്രനും കൗൺസിലർ സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. നഗരസഭയിൽ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം നടന്നു. അതേസമയം വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

പുറത്തുനിന്ന് എത്തിയവർ തങ്ങളുടെ വാർഡിൽ പ്രചരണം നടത്തുന്നതിനെ ആരോപണ വിധേയരായ കൗൺസിലർമാർ എതിർത്തുവെന്നും കണ്ണാടി പഞ്ചായത്തിൽ വോട്ട് മറിക്കാൻ ശ്രമം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഒരു പഞ്ചായത്ത് ഭാരവാഹിയുമായുള്ള സംഭാഷണം പുറത്തായതോടെ ജാഗ്രത പാലിക്കാനായെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പരസ്യപ്രസ്താവനയുടെ പേരിൽ എൻ ശിവരാജന് എതിരെയും റിപ്പോർട്ടിൽ പറയുന്നുണ്ട്. പാലക്കാട് സി കൃഷ്ണകുമാർ ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥി തന്നെയാണ്. ഉപതെരഞ്ഞെടുപ്പിൽ സമാഹരിക്കാവുന്ന പരമാവധി വോട്ടുകൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.