'കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്, ഹണിറോസ് കേസിൽ ശരവേഗത്തിൽ നടപടി'; പ്രതിഷേധിച്ച് പ്രതിപക്ഷം, സഭയിൽ നിന്നും ഇറങ്ങിപ്പോയി

കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തിൽ അടിയന്തര പ്രമേയം നടത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഷയത്തിൽ അനൂപ് ജേക്കബ് എംഎൽഎ ആണ് അടിയന്ത്രപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടർന്നാണ് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയത്.

സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്ത്രപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് ചോദിച്ചു. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷയെന്നും കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അനൂപ് ജേക്കബ് ചോദിച്ചു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിന് കരുത്തില്ലേ. മൂവാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നിൽക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയതെന്നും അനൂപ് ജേക്കബ് പറഞ്ഞു.

ഹണി റോസ് കേസിൽ ശര വേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ് ഈ കേസിൽ മെല്ലെപ്പോക്കിലാണെന്നും അനൂപ് ജേക്കബ് ആരോപിച്ചു. അതേസമയം സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കലാരാജുവിന്റെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്ത്രീകൾക്ക് എതിരായ ആക്രമണം ഗൗ രവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലു മാറ്റം ഉണ്ടായി. അവരെ ഒക്കെ തട്ടി കൊണ്ട് പോകുക ആണോയെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി ഏര്യാസെക്രട്ടറിയാണ് ഒന്നാം പ്രതി. കാലു മാറ്റം എന്ന നിലക്ക് സംഭവത്തെ മുഖ്യമന്ത്രി ലഘുകരിക്കുന്നു. അഭിനവ ദുശ്ശസനന്മാരായി ഭരണപക്ഷം മാറും. ഏഴ് വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ചെയ്തതെന്നും അതിനെ വെറും കാലുമാറ്റമായി മുഖ്യമന്ത്രി ലഘൂകരിച്ചുവെന്നും വി ഡി സതീശൻ ആരോപിച്ചു.