സ്മാർട്ട് ഇന്ത്യൻ വീട്ടമ്മമാരും 12000 ടൺ സ്വർണ്ണവും..

നമ്മുടെ രാജ്യത്ത് സ്വർണം ആഭരണമായി മാത്രമല്ല, നിക്ഷേപമായും അത്യാവശ്യഘട്ടങ്ങളിലെ സമ്പാദ്യമായുമാണ് കാണുന്നത്. ഇന്ത്യയിലെ സ്ത്രീകൾക്ക് സ്വർണത്തോടുള്ള താത്പര്യവും ഇഷ്ടവും വളരെ പ്രശസ്തമാണ്. ആഭരണങ്ങളോടുള്ള ഇഷ്ടത്തിനപ്പുറത്തേക്ക് സമ്പാദ്യമായും സ്ത്രീകൾ സ്വർണം വാങ്ങാറുണ്ട്. കഴിഞ്ഞ 15 വർഷം കൊണ്ട് ഇന്ത്യയിലെ കുടുംബങ്ങൾ സ്വന്തമാക്കിയ സ്വർണത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 2010 മുതൽ 2024 വരെയുള്ള കാലയളവിലായി ഏതാണ്ട് 12,000 ടൺ സ്വർണം വാങ്ങികൂട്ടിയതായാണ് റിപോർട്ടുകൾ. ഇതിൽ തന്നെ ഏകദേശം 8,700 ടണ്ണും സ്വർണാഭരണം തന്നെയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില റെക്കോർഡ് വേഗത്തിൽ കുതിച്ചതോടെ സ്വർണം കയ്യിലുള്ളവരും വിൽക്കാൻ നിന്നവർക്കും ബമ്പറടിക്കുകയും ചെയ്തു. ഓരോ വർഷത്തെയും ശരാശരി വില കണക്കിലെടുക്കുകയാണെങ്കിൽ ഇത്രയും സ്വർണം വാങ്ങാനെടുത്ത ചെലവ് 50 ലക്ഷം കോടി രൂപ വരും. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 110 ലക്ഷം കോടി രൂപ വരും. അതായത് ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം ലാഭം 60 ലക്ഷം കോടി രൂപ!

15 വർഷം കൊണ്ടുള്ള കണക്കാണ് ഇത്. അങ്ങനെയെങ്കിൽ ഇന്ത്യയിലെ വീടുകളിലെ മൊത്തം സ്വർണശേഖരം ഏകദേശം 25,000 ടൺ വരും എന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. തിരുവനന്തപുരത്തെ പദ്‌മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ മൊത്തം 3,000-5,000 ടൺ സ്വർണ ശേഖരമുണ്ടെന്നാണ് കണക്കുകൂട്ടൽ.

ഇതിനു പുറമെ റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ 879 ടൺ സ്വർണമുണ്ട്. ഇവയെല്ലാം കൂടി ചേർത്താൽ ഇന്ത്യയിലെ മൊത്തം സ്വർണ ശേഖരം ഏതാണ്ട് 30,000 ടൺ വരും. ഇപ്പോഴത്തെ വില അനുസരിച്ച് ഇതിന്റെ മൂല്യം 3.2 ലക്ഷം കോടി ഡോളർ വരും. അതായത്, ഏകദേശം 275 ലക്ഷം കോടി രൂപ. സ്വർണം വാങ്ങാൻ മുൻപന്തിയിൽ ഉള്ളത് വീട്ടമ്മമ്മാർ ആണെന്നുള്ളതും മറ്റൊരു സത്യമാണ്.

അതേസമയം, തൊട്ടാൽ പൊള്ളുമെന്ന അവസ്ഥയാണ് ഇപ്പോൾ സ്വർണത്തിന്റേത്. വിലയിലെ ഈ വർദ്ധനവ് വിപണിയെ മാത്രമല്ല ഈ മഞ്ഞ ലോഹം വാങ്ങാൻ ആഗ്രഹിച്ചിരുന്ന സാധാരണക്കാരെയും, പ്രത്യേകിച്ച് സ്ത്രീകളെയും വളരെയധികം ബാധിച്ചു. സ്വർണവിലയിലെ അപ്രതീക്ഷിത കുതിച്ചുചാട്ടം മധ്യവർഗ കുടുംബങ്ങളെയും താഴെത്തട്ടിൽ ഉള്ളവരെയുമാണ് കൂടുതലായും വിഷമത്തിലാക്കിയത്.

മൂന്ന് ദിവസത്തിനുശേഷം സ്വർണവില ഇന്ന് കുറഞ്ഞെങ്കിലും 70000 ത്തിന് മുകളിൽ തന്നെയാണ് വില. 74000 ത്തിന് മുകളിൽ വരെ പവൻവില എത്തിയ ശേഷമാണ് ഇടിവ് കാണുന്നത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 71520 രൂപയാണ് വില. ഗ്രാമിന് 65 രൂപയും ഒരു പവന് 520 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 8940 രൂപയായി താഴ്ന്നു. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ താഴ്ന്ന് 7360 രൂപയായി. വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 109 രൂപ എന്ന നിരക്കിൽ തുടരുകയാണ്.

Read more