പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെ മരണം; പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, സംസ്കാരം ഇന്ന്

പൊതു പ്രവർത്തകനായ ഗിരീഷ് ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്. എറണാകുളം കളമശേരിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലിൽ കണ്ടെത്തിയത്. കേരള രാഷ്ട്രീയത്തിലെ നിരവധി അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവിന്റെ മരണത്തിൽ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു.

ഗിരീഷ് ബാബുവിന്റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ നിരവധി സംശയങ്ങൾക്ക് മറുപടി ലഭിച്ചിരിക്കുകയാണ്. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം പറയുന്നത്. തലച്ചോറിലെ ബ്ലോക്കിന് കഴിഞ്ഞ ഏപ്രിലിൽ ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയയും നിർദ്ദേശിച്ചിരുന്നു. വരുംദിവസങ്ങളിൽ തുടർചികിത്സക്കുള്ള ഒരുക്കത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

അദ്യകാലത്ത് സിനിമ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ഗിരീഷ് ബാബു പിന്നീട് സജീവ പൊതുപ്രവർത്തകനായി. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ്.

കഴിഞ്ഞ ദിവസം മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയിൽ വരുന്നതിനാൽ നേരത്തെ വിളിക്കണമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. രാവിലെ ഏഴരയോടെ ഭാര്യ പല തവണ കതകിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് സമീപവാസികളെത്തി കതക് ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.

Read more

47 വയസായിരുന്നു.ലതയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഗിരീഷ് ബാബുവിന്റെ സംസ്കാരം ഇന്ന് നടക്കും. നീതിക്കായുള്ള നിരന്തര നിയമപോരാട്ടത്തിന്‍റെ മുഖം കൂടിയാണ് ഗിരീഷ് ബാബുവിന്റെ മരണത്തിലൂടെ വിടവാങ്ങുന്നത്.