കളമശ്ശേരി സർക്കാർ പോളിടെക്‌നിക് ആൺകുട്ടികളുടെ ഹോസ്റ്റലിൽ നടന്ന ലഹരി വേട്ടയിൽ എസ്എഫ്‌ഐയെ പ്രതികൂട്ടിലാക്കുന്ന നിലപാടിനെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. ചിലരുടെ താൽപര്യം ലഹരി ഇല്ലാതാക്കലാണോ എസ്എഫ്‌ഐയെ ഇല്ലാതാക്കലാണോയെന്ന് സംശയിക്കുന്നു. അത്തരമൊരു അജണ്ട വെച്ച് ആരെങ്കിലും പ്രതികരിച്ചാൽ അത് ജനം മനസിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് ആണ് കേരളത്തിലെ ലഹരി ഏജന്റ് എന്ന് പറയാനോ ഏതെങ്കിലും യുവജന വിദ്യാർത്ഥി സംഘടനയാണ് ലഹരിയുടെ ഏജന്റെന്ന് പറയുന്നതിനോ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും ലഹരിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. ഇവിടെയാകെ ലഹരി വ്യാപിക്കണമെന്ന് ഒരു മുന്നണിയും ആഗ്രഹിക്കുന്നില്ല. യുവജന വിദ്യാർത്ഥി സംഘടനകളും ക്യാംപെയിൻ സംഘടിപ്പിച്ചുവരികയാണ്.
ലഹരിയല്ല, എൽഡിഎഫ് സർക്കാരാണ് പ്രശ്‌നം എന്ന് പ്രചരിപ്പിക്കുന്നവരെ ജനം മനസിലാക്കും. അങ്ങനെ ശ്രമിക്കുന്നവരെ നേതാക്കൾ തന്നെ തിരുത്തണം. ലഹരിക്കെതിരായ പോരാട്ടം ഒരുമിച്ചാണ്. എസ്എഫ്‌ഐയെ പിരിച്ചുവിടണം എന്ന് പറയുന്നവർ അത് ഇന്ന് പറയാൻ തുടങ്ങിയതല്ലെന്നും റിയാസ് പറഞ്ഞു.