കെ.സി.ബി.സി മതേതര സമൂഹത്തോട് മാപ്പു പറയണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ; 'മുനമ്പം വിഷയത്തെ വഖഫ് ബില്ലുമായി കൂട്ടിക്കെട്ടാൻ പാടില്ലായിരുന്നു'

വഖഫ് ഭേദഗതി ബില്ലിനെ പ്രതിപക്ഷ എം.പിമാർ പിന്തുണക്കണമെന്ന് ആഹ്വാനം ചെയ്ത കെ.സി.ബി.സി മതേതര സമൂഹത്തോട് മാപ്പ് പറയണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. എറണാകുളം ജില്ല ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് തൗഫീഖ് മൗലവിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രാദേശികമായ മുനമ്പം വിഷയത്തോട് കൂട്ടിക്കെട്ടി മുസ്‌ലിം സമുദായത്തെ അതിഗുരുതരമായി ബാധിക്കുന്ന വഖഫ് ബില്ലിനെ പിന്തുണക്കണമെന്ന കെ.സി.ബി.സിയുടെ ആഹ്വാനം ഒരിക്കലും പാടില്ലാത്തതായിരുന്നു. ഈ ആഹ്വാനത്തിലൂടെ രാജ്യത്തിൻ്റെ മതേതര മൂല്യങ്ങളെ അപമാനിക്കുകയും സഹോദര സമുദായമായ മുസ്‌ലിം സമൂഹത്തെ വഞ്ചിക്കുകയുമാണ് കെ.സി.ബി.സി ചെയ്തത്. ഇത് ഇന്ത്യ രാജ്യത്ത് വർഗീയധ്രുവീകരണത്തിന് കാരണമായ നിലപാടായി മാറിയെന്നും മുഹമ്മദ് തൗഫീഖ് മൗലവി ചൂണ്ടിക്കാട്ടി.

Read more

വഖഫ് ഭേദഗതി നിയമം രാജ്യത്തിൻ്റെ ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമാണ്. രാജ്യത്തിന്റെ മതേതരത്വത്തിൻ്റെ മേലിലുള്ള കയ്യേറ്റവുമാണത്. ന്യൂനപക്ഷങ്ങളുടെയും വിശിഷ്യ മുസ്ലിം സമുദായത്തിന്റെയും സ്വത്വത്തിനും സ്വത്തുകൾക്ക് നേരെയും നടക്കുന്ന നിരന്തരമായ അക്രമണങ്ങളുടെ തുടർച്ചയായി മാത്രമേ അതിനെ കാണുവാൻ സാധിക്കൂ. വഖഫ് ഭേദഗതി ബില്ലിൻ്റെ ആദ്യ ചർച്ചകൾക്കൊടുവിൽ ജെ.പി.സിയുടെ പരിഗണനക്കുവിട്ട വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ നൽകിയ 40ലധികം ഭേദഗതികളെ നിർധയം ഭരണകക്ഷി പ്രതിനിധികൾ തള്ളിക്കളയുകയാണ് ചെയ്തത്.