ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം നിലച്ചത് ഹൈക്കോടതിയുടെ സ്റ്റേ മൂലമാണെന്ന സര്‍ക്കാരിന്റെയും പോലീസിന്റെയും വാദം തെറ്റെന്ന് റിപ്പോര്‍ട്ട്. കേസില്‍ സ്റ്റേയുണ്ടാകുന്നതിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ കാര്യക്ഷമമായി അന്വേഷണം നടന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്റെ കേസ് ഫയലുകള്‍ വ്യക്തമാക്കുന്നു. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന കമ്മീഷന്‍ ഉത്തരവ് അട്ടിമറിച്ചതിനൊപ്പം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള തെളിവുകള്‍ പൊലീസ് മറച്ചുവെച്ചുവെന്ന് മനോരമ്മ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണത്തിനും ആരോപണ വിധേയര്‍ക്കെതിരായ നടപടിക്കും തടസം ഹൈക്കോടതിയില്‍ നിന്ന് കുറ്റാരോപിതരായ പൊലീസുകാര്‍ വാങ്ങിയ സ്റ്റേയാണെന്നാണ് ഇപ്പോഴും പൊലീസും സര്‍ക്കാരും ആണയിട്ട് പറയുന്നത്. ഈ സ്റ്റേയുണ്ടാകുന്നത് 2016 ഒക്ടോബറിലാണ്. അതിനും രണ്ട് വര്‍ഷവും മൂന്ന് മാസവും മുന്‍പ് , അതായത് 2014 ജൂലൈയില്‍ ശ്രീജീവിന്റെ അമ്മ രമണിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.
Read more
പൊലീസില്‍ നിന്ന് വിശദീകരണം തേടിയെങ്കിലും അന്വേഷണം പുരോഗമിക്കുന്നൂവെന്ന മറുപടി മാത്രമാണ് പൊലീസ് നല്‍കിയത്. ഇതില്‍ പ്രതിഷേധം അറിയിച്ച മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജെ.ബി. കോശി പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടരുന്നു. കസ്റ്റഡി മരണമായതിനാല്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറണമെന്നും സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നല്‍കിയ ഉത്തരവില്‍ നിര്‍ദേശിച്ചു. എന്നാല്‍ ഈ ഉത്തരവിന് മറുപടിയായി രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയുമില്ല. കോടതിയുടെ സ്റ്റേയുണ്ടാകുന്നതിന് മുന്‍പ് തന്നെ കസ്റ്റഡി മരണം ആത്മാര്‍ത്ഥമായി അന്വേഷിക്കാന്‍ പൊലീസ് ശ്രമിച്ചില്ലെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്.