സെക്രട്ടേറിയറ്റിന് മുന്നില്‍ നീതിക്കു വേണ്ടി എല്ലുംതോലുമായി പോരാടുന്ന ശ്രീജിത്ത് ഒരു കാലത്ത് മിസ്റ്റര്‍ തിരുവനന്തപുരം

തലസ്ഥാന നഗരിയില്‍ രണ്ടു വര്‍ഷത്തില്‍ അധികമായി നീതിക്കു വേണ്ടി പോരാടുന്ന ശ്രീജിത്തിനു അധികം ആരും അറിയാത്ത ഒരു ചിത്രമുണ്ട് . പഴയ മിസ്റ്റര്‍ തിരുവനന്തപുരമായിരുന്നു ഇന്നു എല്ലുതോല്ലുമായി മാറിയ ഈ യുവാവ്. 65 കിലോ വിഭാഗത്തില്‍ 2005 – 07 കാലത്ത് തിരുവനന്തപുരം ജില്ലയില്‍ നടന്ന ശരീര സൗന്ദര്യ മത്സരങ്ങളിലെ നിറസാന്നിധ്യമായിരുന്നു ശ്രീജിത്ത്. തിരുവനന്തപുരം ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും സംസ്ഥാന ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും നടത്തിയ നിരവധി ശരീര സൗന്ദര്യ മത്സരങ്ങളില്‍ വിജയായി മാറിയ ചരിത്രമാണ് ഈ യുവാവിനുള്ളത്.

രണ്ടര വര്‍ഷത്തില്‍ അധികമായി സ്വന്തം അനുജന്റെ മരണത്തിനു കാരണമായ പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനു വേണ്ടി ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെ സൈബര്‍ ലോകം ഒരുമിച്ചിരുന്നു. ഇന്നലെ തലസ്ഥാന നഗരിയില്‍ ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിന് പിന്തുണയുമായി പ്രകടനം നടത്തിയിരുന്നു.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.