വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരുമെന്ന് ശ്രീജിത്ത്: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച അവസാനിച്ചു

സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് വരും വരെ നിരാഹാര സമരം തുടരുമെന്ന് ശ്രീജിത്ത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്യ്ക്ക് ശേഷമാണ് ശ്രീജിത്ത് നിലപാട് വ്യക്തമാക്കിയത്.വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരും.

ചര്‍ച്ചയില്‍ കോടതിയുടെ സ്റ്റേ ഉള്ളതുകൊണ്ട് കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വിധ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. അതില്‍ തീരുമാനം വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചതായി ശ്രീജിത്ത് പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീജിത്തും സമരസമിതി പ്രവര്‍ത്തകരും പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട സഹോദരന് നീതി തേടി 765 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ശ്രീജിത്ത് സമരത്തിലാണ്.

Read more

കുറ്റവാളികളായ പൊലീസുകാരെ മാറ്റിനിര്‍ത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. കോടതി സ്റ്റേ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ നിലപാടെടുത്തത്. സ്റ്റേ നീക്കാന്‍ വേണ്ടത് ചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കുമെന്ന ഉറപ്പ് കേന്ദ്രമന്ത്രി നല്‍കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. കേന്ദ്ര പഴ്‌സണല്‍ കാര്യമന്ത്രി ജിതേന്ദ്ര സിങ് എം.പിമാരായ കെ.സി. വേണുഗോപാലിനും ശശി തരൂരിനുമാണ് സി.ബി.ഐ അന്വേഷിക്കുമെന്ന ഉറപ്പ് നല്‍കിയത്. അന്വേഷണം വരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു.