ശ്രീനിവാസന്‍ വധക്കേസ് യുഎപിഎ പരിധിയിലുള്ളത്; അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളണമെന്ന് എന്‍ഐഎ

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസിലെ അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളണമെന്ന് എന്‍ഐഎ സുപ്രീംകോടതിയില്‍. യുഎപിഎ ചുമത്തിയുള്ള അന്വേഷണത്തെ ന്യായീകരിച്ച് എന്‍ഐഎ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന പോപ്പുലര്‍ ഫ്രണ്ട് അജണ്ടയ്ക്ക് തടസം നില്‍ക്കുന്നവരെ ഇല്ലാതാക്കുന്നതാണ് അവരുടെ രീതി. ഇത്തരത്തില്‍ തടസം നില്‍ക്കുന്നവരുടെ പട്ടിക പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട ശ്രീനിവാസന്‍ പട്ടികയിലെ ഒരാള്‍ മാത്രമാണെന്നും എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഭീകര പ്രവര്‍ത്തനം നടത്താന്‍ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ട്. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യുഎപിഎയുടെ പരിധിയില്‍ വരുമെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. എന്‍ഐഎ അന്വേഷണത്തിനെതിരെ കേസിലെ പ്രതി കരമന അഷറഫ് മൗലവി നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം നല്‍കിയത്.