സംഘപരിവാര്‍ പ്രചാരണം ഏശിയില്ല; ശബരിമല കാണിക്കയില്‍ 40 കോടിയുടെ വര്‍ദ്ധനവ്; ശബരിമലയെ തകര്‍ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് മന്ത്രി

സംഘപരിവാര്‍ സംഘടനകളുടെ പ്രചാരണം ഏശിയില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശബരിമല കാണിക്ക വരുമാനത്തില്‍ 40 കോടിയുടെ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 40,80,27,913 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ മൊത്ത വരുമാനമായി 245,94,10,007 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 205 കോടി രൂപയായിരുന്നു.
ശബരിമലയിലെത്തുന്ന തുക സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ചിലവഴിക്കുകയാണെന്ന് ബിജെ പി നടത്തുന്ന പ്രചരണം ഭക്തര്‍ തള്ളിയതിന്‍െ്റ തെളിവാണ് ഇതെന്നും ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍പറഞ്ഞു.

ആന്ധ്രാ, കര്‍ണാടക സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്‍െ്റ നേതൃത്വത്തിലുള്ള പാര്‍ട്ടി വ്യാപക പ്രചരണമാണ് നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു. ഭരിക്കുന്ന സര്‍ക്കാര്‍ മാത്രമല്ല പാര്‍ട്ടിക്കു വേണ്ടിയും ശബരിമലയിലെ പണം കൊണ്ടപോകുന്നതായാണ് പ്രചരണം. ശബരിമലയില്‍ 305 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശബരിമലയിലേതുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നില്ലായെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീര്‍ഥാടനം തകര്‍ക്കാന്‍ ബിജെപി ദക്ഷിണേന്ത്യകേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. ക്ഷേത്രം അടച്ചിട്ടിരിക്കുകയാണെന്ന് പ്രചരിപ്പിച്ചു. ക്ഷേത്രത്തില്‍ കാണിക്ക നല്‍കരുതെന്നും ബിജെപി പ്രചരിപ്പിച്ചെന്ന് കടകംപള്ളി വിമര്‍ശിച്ചു. നേരത്തെ ശബരിമലയിരെ വരുമാനം സര്‍ക്കാര്‍ വകമാറ്റുകയാണെന്നും അതിനാല്‍ കാണിക്കയായി പണം നിക്ഷേപിക്കരുതെന്നും സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.