ആര്‍എസ്എസ് അധോലോക സംഘടനയാണെന്ന് മുന്‍ പ്രചാരക്; 'അക്രമം നടത്തിയ ശേഷം സി.പി.ഐ.എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കുന്നു'

ആര്‍എസ്എസ് അധോലോക സംഘടനയാണെന്നും ഭീഷണിയെ ഭയക്കുന്നില്ലെന്നും ആര്‍എസ്എസ് വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന സിബി സുബഹ്. കണ്ണൂരില്‍ സുബഹിന് സിപിഐ എം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ആര്‍എസ്എസ് എന്താണെന്നറിയാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നാല്‍ വ്യക്തിപരമായി തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയും.

കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ പരസ്പരം തമ്മിലടിച്ച് ഇല്ലാതാവുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ധാരാളം പ്രവര്‍ത്തകര്‍ നാടുവിട്ടുപോയിട്ടുണ്ടെന്നും സംഘടന ഇപ്പോള്‍ മനുഷ്യന്‍മാരുടെ സംഘടനയാണോ, അധോലോക സംഘടനയാണോ എന്നറിയാതായെന്നും സുബഹ് പറഞ്ഞു.

കണ്ണൂരില്‍ അക്രമം നടത്തുന്നത് ആര്‍എസ്എസ് ആണ്, എന്നാല്‍ അക്രമത്തിനുശേഷം അതിനുപിന്നില്‍ സിപിഐ എം ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ്; സുബഹ് വിശദീകരിച്ചു

എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചായിരുന്നു സുബഹ് പ്രസംഗം ആരംഭിച്ചത്. നേരത്തെ തന്നെ ജീവനില്‍ കൊതിയില്ലായിരുന്നെന്നും ഇനിയുള്ള പോരാട്ടത്തില്‍ മരണം സംഭവിച്ചാലും പോരാട്ടം തുടരുമെന്നും സുബഹ് പറഞ്ഞു

Read more

ആര്‍എസ്എസ് മുന്‍ പ്രചാരക് ആയിരുന്ന സുബഹ് നേരത്തെ ബാലഗോകുലം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സേവാഭാരതിയുടെ സേവന വാര്‍ത്ത വടക്കന്‍ കേരളം സംയോജകന്‍, ഹിന്ദു ഐക്യവേദി തലശേരി താലൂക്ക് ജനറല്‍ സെക്രട്ടറി എന്നീ ചുമതല വഹിച്ചിട്ടുണ്ട്. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ സബ് എഡിറ്ററായ സുബഹ് തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ്. ആര്‍.എസ്.എസ് വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സുബഹ് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു.