മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പത്തില്‍; മരണത്തിന് മുമ്പ് ഇരുവരും സംസാരിച്ചു; അത്മഹത്യ ഉറപ്പിച്ച് ട്രാക്കില്‍ കയറി; ഐബി ജീവനക്കാരിയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ജീവനക്കാരി മേഘയുടെ മരണത്തില്‍ കാമുകനായ മലപ്പുറം സ്വദേശിക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. മേഘ ആത്മഹത്യ ചെയ്ത ദിവസം ഇയാളെ ഒന്നിലധികം തവണ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ
ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്.

യുവതി അവസാനം വിളിച്ചത് ആരെയാണെന്നും എന്ത് കാര്യങ്ങളാണ് സംസാരിച്ചതെന്നും അന്വേഷിക്കും. വിളിച്ച ആളില്‍ നിന്നും പിന്നീട് മൊഴിയെടുക്കും. പേട്ട പോലീസാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാക്കയ്ക്കും പേട്ടയ്ക്കും ഇടയിലുള്ള റെയില്‍വെ ട്രാക്കില്‍ മേഘയെ ട്രെയിനിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കേരള പോലീസിലും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ മേഘയെ കണ്ടത്. വിമാനത്താവളത്തിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയശേഷമാണ് ഇവിടെ മരിച്ചനിലയില്‍ കണ്ടത്.തിങ്കളാഴ്ച രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയശേഷം രാവിലെ ആറുമണിക്ക് മേഘ വിളിച്ചിരുന്നെന്ന് അച്ഛന്‍ മധുസൂദനന്‍ പറഞ്ഞു. ഭക്ഷണപാഴ്സല്‍ വാങ്ങിയശേഷം റൂമിലേക്ക് പോകുകയാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ട്രെയിന്‍ തട്ടി അപകടത്തില്‍ മരിച്ചുവെന്ന വിവരമാണ് കേട്ടത്. ജോലിസംബന്ധമായി ഒരു പ്രശ്നവും ഇല്ലായിരുന്നു.

താമസിക്കുന്ന സ്ഥലത്ത് റെയില്‍വേ ട്രാക്കുമില്ല. അതുകൊണ്ടുതന്നെ പേട്ടയിലെ റെയില്‍വേ ട്രാക്കിലേക്ക് എത്താനിടയായ സാഹചര്യം അന്വേഷിക്കണം. ട്രാക്കിലൂടെ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് പോകുകയായിരുന്നു. ഫോണില്‍ സംസാരിച്ച് കൊണ്ട് വരികയായിരുന്ന മേഘ അതുവഴി വരികയായിരുന്ന ജയന്തി ജനത ട്രെയിനിന് മുന്നില്‍ തല വച്ച് കമിഴ്ന്ന് കിടക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പോലീസില്‍ മൊഴി നല്‍കിയിരുന്നു.

മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതേ സമയം പ്രണയനൈരാശ്യമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേഘ ഫൊറന്‍സിക് സയന്‍സ് പഠനപരിശീലനത്തിന്റെ ഭാഗമായി പഞ്ചാബില്‍ പോയപ്പോള്‍ മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു.

ആദ്യം വീട്ടുകാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. പിന്നീട് മേഘയുടെ ഇഷ്ടത്തിന് വഴങ്ങി അത് അംഗീകരിച്ചിരുന്നു. ഈ പ്രണയത്തില്‍നിന്ന്, യുവാവ് പിന്മാറിയതാകാം മേഘയുടെ മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പത്തനംതിട്ട അതിരുങ്കല്ലിലെ റിട്ടയേര്‍ഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളായിരുന്നു മേഘ.