വഖഫ് ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ച് ഇകെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതം. സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ വിമർശനമുണ്ട്. വിപ് ലംഘിച്ച് പ്രിയങ്ക ഗാന്ധി പാർലമെൻറിൽ എത്താതിരുന്നത് കളങ്കമായെന്നു മുഖപ്രസംഗം വിലയിരുത്തുന്നു. രാഹുൽ ഗാന്ധി പാർലമെന്റിൽ സംസാരിക്കാതിരുന്നതിനെയും സുപ്രഭാതം വിമർശിക്കുന്നുണ്ട്.
‘ഇനി നിയമ പോരാട്ടത്തിന്റെ കാലം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലെ വിമർശനങ്ങൾ ഇങ്ങനെ;-
“ലോക്സഭയിൽ രാജ്യം ഏറെ പ്രതീക്ഷയോടെ നോക്കുന്ന വയനാട് എംപി പ്രിയങ്ക ഗാന്ധി വിപ് ലംഘിച്ച് പാർലമെന്റിൽ എത്തിയില്ലെന്നത് കളങ്കമായി. മുസ്ലിംകളുടെ ഭരണഘടനാവകാശങ്ങൾ ബിജെപി ബുൾഡോസർ ചെയ്യുമ്പോൾ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം എക്കാലത്തും മായാതെ നിൽക്കും. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ബില്ലിൽ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും ഉയർന്നു തന്നെ നിൽക്കും.
ഇനി നിയമപോരാട്ടത്തിന്റെയും രാഷ്ട്രീയസമരങ്ങളുടെയും കാലമാണ്. മതേതരസമൂഹം ഒന്നിച്ചുനിന്ന് ജനാധിപത്യത്തിന്റെ ആത്മാവിനെ നിലനിർത്തേണ്ട നാളുകളാണ് വരുന്നത്. അപ്പോൾ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന ഉറ്റുനോട്ടത്തിലാണ് ഭാവി ഇന്ത്യ”.