സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനക്കെതിരെ കെ രാധാകൃഷ്ണൻ എം പി രംഗത്ത്. ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നാണ് കെ രാധാകൃഷ്ണൻ പറയുന്നത്. അതേസമയം രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്ന് പറഞ്ഞ് നടപ്പാണ് പണിയെന്നും കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. സുരേഷ്‌ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും കെ രാധാകൃഷ്ണൻ ചോദിച്ചു. കേരളത്തെ തകർക്കുന്ന നിലപാടാണ് സുരേഷ് ഗോപിയുടേത്. എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം. കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ലെന്നും കെ രാധാകൃഷ്ണൻ എം പി കുറ്റപ്പെടുത്തി.
ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെനന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന. എങ്കിൽ മാത്രമെ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകു എന്നും അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ ഗോത്രവർഗങ്ങളുടെ കാര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും പലതവണ ഈ ആഗ്രഹം താൻ പ്രധാനമന്ത്രിയോട് അറിയിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം.