ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ്; തന്നെ പ്രതിയാക്കാന്‍ 'ടിയാന്‍' നോക്കി; ഫോട്ടോ പുറത്തുവിട്ട് സന്ദീപാനന്ദഗിരി

തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ബൂത്ത് ഏജന്റായെന്ന് സന്ദീപാനന്ദഗിരി. അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന കണ്‍ട്രോള്‍ റൂം എ.സി.പി രാജേഷ് ബി.ജെ.പി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടാണ് സന്ദീപാനന്ദഗിരി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഭവത്തെ കുറിച്ച് കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ താനാണ് ആശ്രമം കത്തിച്ചതെന്ന നുണ പ്രചാരണത്തിന് മുന്നില്‍ നിന്നത് എ.സി.പി രാജേഷായിരുന്നുവെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരം കുണ്ടമന്‍ ഭാഗം സാളഗ്രാമം ആശ്രമം ആര്‍.എസ് .എസ്സുകാര്‍ രാത്രിയുടെ മറവില്‍ കത്തിച്ചപ്പോള്‍ ആ കേസ് അന്വേഷിച്ച ടീമിലെ പ്രധാനിയായ കണ്‍ട്രോള്‍ റൂം A C P രാജേഷാണ് BJP ബൂത്ത് ഏജന്റായി ഈ ഇരിപ്പ് ഇരിക്കുന്നത്.!
സംഭവം നടന്ന് ഏതാനും ദിവങ്ങള്‍ക്കുള്ളില്‍ പ്രതികളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ സ്വാമി സന്ദീപാനന്ദഗിരിയാണ് ആശ്രമം കത്തിച്ചത് എന്ന നുണ പ്രചരണത്തിന് മുന്നില്‍ നിന്നതും ”ടിയാന്‍ ”തന്നെയാണ് !

നലരവര്‍ഷം വേണ്ടിവന്നു ബിജെപി കൌണ്‍സിലര്‍ ഗിരികുമാറുള്‍പ്പടെ പ്രതികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍.
നേരത്തെ അറസ്റ്റ് നടന്നിരുന്നുവെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.

Read more

പിന്നീട് വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു സംഭവം നടക്കുന്ന ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ആശ്രമ പരിസരത്ത് കണ്ട കണ്‍ട്രോള്‍ റൂം വാഹനം അന്നും ഇന്നും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഇത്തരം ആളുകളാണ് നാടിന്റെ ശാപം…