കൊല്ലത്ത് പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത് പലഹാര നിര്‍മ്മാണം; നാട്ടുകാര്‍ ഇടപെട്ട് കട പൂട്ടിച്ചു; പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത പലഹാരങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍

കൊല്ലത്ത് എണ്ണയില്‍ പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത് പലഹാരമുണ്ടാക്കിയ കട അടപ്പിച്ച് അധികൃതര്‍. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്ത് ആയിരുന്നു സംഭവം. തിളച്ച എണ്ണയില്‍ പ്ലാസ്റ്റിക് കവര്‍ ഉരുക്കി ചേര്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിപ്പെട്ടതോടെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കട പൂട്ടിക്കുകയായിരുന്നു. പലഹാരമുണ്ടാക്കാനായി കൊണ്ടുവന്ന എണ്ണയുടെ പ്ലാസ്റ്റിക് കവര്‍ തൊഴിലാളി അതേപടി എണ്ണിയിലേക്കിട്ട് ഉരുക്കിയെടുത്തതായാണ് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയത്.

സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് കടയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ എണ്ണ പുറത്തേക്ക് കളഞ്ഞു. കടയിലെ പലഹാരങ്ങള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് വില്‍പ്പന നടത്തുന്നതായാണ് വിവരം. പഴംപൊരിയും ഉഴുന്നവടയും ഉണ്ടാക്കുന്ന എണ്ണയിലാണ് പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്തത്.

ലൈസന്‍സില്ലാതെയാണ് ഈ കട പ്രവര്‍ത്തിച്ചിരുന്നതെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്ലാസ്റ്റിക് ഉരുക്കി പലഹാരങ്ങളുണ്ടാക്കുന്ന എണ്ണയിലേക്ക് ചേര്‍ക്കുകയായിരുന്നു എന്ന് വ്യക്തമായി. ഈ സാധനങ്ങളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡുമില്ലാതെയാണ് കട പ്രവര്‍ത്തിച്ചിരുന്നത്. ബോധപൂര്‍വം ലാഭത്തിന് വേണ്ടിയാണ് ഇത് ചെയ്തിരിക്കുന്നത്. നടപടിയുമായി മുന്നോട്ട് പോകുമെന്നും അധികൃതര്‍ പറഞ്ഞു.