ലൗ ജിഹാദില്‍ കൃത്യമായ അന്വേഷണം വേണം; കേരളത്തില്‍ വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നു; സ്ഥിതി ആശങ്കാജനകം; പിസി ജോര്‍ജിന് പൂര്‍ണ പിന്തുണയുമായി സീറോ മലബാര്‍ സഭ

ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ പിന്തുണച്ചത് സീറോമലബാര്‍ സഭ. മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ട്. അതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരന്‍മാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വ്യക്തമാക്കി.

മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പി.സി. ജോര്‍ജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നും സഭ വ്യക്തമാക്കി. അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണ്.

പി.സി. ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളില്‍ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.

ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികള്‍ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ലഹരിയില്‍ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വന്‍തോതില്‍ സ്‌ഫോടക വസ്തുശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്രബന്ധങ്ങള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.

അതേ സമയം, പിസി ജോര്‍ജിന്റെ പ്രസംഗത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതൊന്നുമില്ലന്ന് കെസിബിസി വ്യക്തമാക്കി. പാലാ ബിഷപ്പ് വിളിച്ചു ചേര്‍ത്ത മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധസമ്മേളനത്തിലാണ് അദേഹം പ്രസംഗിച്ചത്. ഇതില്‍ മതവിദ്വേഷം വളര്‍ത്തുന്നതായ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള വ്യക്തമാക്കി.
സമ്മേളനത്തില്‍ പാലാ രൂപതാതിര്‍ത്തിക്കുള്ളിലെ എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, പിടിഎ പ്രസിഡന്റുമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. മാരാക ലഹരി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനും പരിഹാര നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം വിളിച്ചത്. ഇതില്‍ ഏതെങ്കിലും മതത്തെക്കുറിച്ച് പരാമര്‍ശം ഉണ്ടായിട്ടില്ല.

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക് എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കാന്‍ ആരും ശ്രമിക്കേണ്ട. 24000 കോടി രൂപയുടെ മാരക ലഹരിവസ്തുക്കള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നതും ഉപയോഗിക്കുന്നതും സ്ഥിരികരിച്ചിട്ടുണ്ട്. പ്രതിഷേധം ഉയര്‍ത്തുന്നവര്‍ ഇതു മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും കെസിബിസി ആരോപിച്ചു.

മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നുമാണ് പിസി ജോര്‍ജ് സമ്മേളനത്തില്‍ പറഞ്ഞത്. ക്രിസ്ത്യാനികള്‍ 24 വയസ്സിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണം. മുസ്ലിം പെണ്‍കുട്ടികളെ 18 വയസ്സിനുമുമ്പ് കല്യാണം കഴിപ്പിക്കുന്നുണ്ട്. അതുകൊണ്ട് അവര്‍ പിഴച്ചുപോകുന്നില്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി രക്ഷിതാക്കള്‍ പെരുമാറണം.

Read more

കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടകവസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ള അളവിലുണ്ട്. അത് എവിടെ കത്തിക്കാനാണെന്നും അറിയാം. പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.