മലബാര്‍ സംസ്ഥാനം വേണം; അവഗണന തുടരുമ്പോഴാണ് വിഘടന വാദങ്ങളിലേക്ക് ഇറങ്ങുന്നത്; കേരളം വിഭജിക്കണമെന്ന ആവശ്യം ഉയര്‍ത്തി എസ്‌വൈഎസ് നേതാവ്

കേരളം വിഭജിക്കണമെന്ന ആവശ്യം ഉയര്‍ത്തി എസ്‌വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തിലാണ് അദേഹം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് അദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോള്‍ മലബാര്‍ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തെറ്റുപറയാന്‍ കഴിയില്ല. തെക്കന്‍ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളതെന്നും അതിനാല്‍ അവഗണനയുണ്ടാകുമ്പോള്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും മുസ്തഫ പറഞ്ഞു.

അവഗണന തുടരുമ്പോഴാണ് വിഘടന വാദങ്ങളിലേക്ക് ചിലര്‍ ഇറങ്ങുന്നതെന്ന് പറഞ്ഞ എസ്.വൈ.എസ്, മലബാര്‍ സംസ്ഥാനം വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും ചോദിച്ചു. വിഭവങ്ങള്‍ വീതംവെക്കുന്നതില്‍ സര്‍ക്കാര്‍ നീതി കാണിക്കുന്നില്ല. മോദി ചെയ്യുന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നതെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു.

അതേസമയം, മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. 17298 പേര്‍ക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുമ്പോള്‍ 7408 സീറ്റ് പ്രശ്‌നം വരും. അതില്‍ നാളെ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തി പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയില്‍ ആവര്‍ത്തിക്കുകയായിരുന്നു വിദ്യാഭ്യമന്ത്രി.