സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിന് പകരം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദിഖ്. വര്‍ഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന പ്രാകൃത ശൈലിയാണ് അവര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

വടകര, കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണ്. സൈബര്‍ ബോംബും പാനൂരിലെ ബോംബും അവരുടെ കൈയില്‍നിന്ന് തന്നെ പൊട്ടിച്ചിതറി. സൈബര്‍ ബോംബിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമം നടത്താത്തത് ഇതിന് പിന്നില്‍ സിപിഎം തന്നെയാണെന്നതിന്റെ തെളിവാണ്.
വടകരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണം. വര്‍ഗീയ പ്രചാരണത്തിനും കലാപാഹ്വാനത്തിനും സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Read more

വടകര വര്‍ഗീയ പ്രചാരണത്തിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തിയാല്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തിന് സമാന അനുഭവം ഉണ്ടാകും ‘കാഫിര്‍ പ്രയോഗ’ത്തില്‍ ആരോപണം പറഞ്ഞാല്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം പറഞ്ഞവര്‍ക്കുണ്ട്. തിരഞ്ഞെടുപ്പില്‍ സിപിഎം വര്‍ഗീയ വിഭജന മാനിഫെസ്റ്റോ തയ്യാറാക്കി ഇരുണ്ട കാലത്തേക്ക് കേരളത്തെ നയിക്കുന്ന ശൈലിക്ക് സിപിഎം നേതൃത്വം നല്‍കി. വടകരയും കോഴിക്കോടും ഇതിന് ഉദാഹരമാണ്.
സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു. മുറിവുണക്കുന്നതിന് പകരം വര്‍ഗീയ പ്രചാരണം സിപിഐഎം നടത്താന്‍ പാടില്ലാത്തതാണ്. സൈബര്‍ ബോംബിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നില്ല. ഉറവിടം സിപിഐഎം എന്നതിന്റെ തെളിവാണിത്. വിഷയം കര്‍ക്കശമായി കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. പൊലീസിന്റെ കയ്യും കാലും സമ്പൂര്‍ണ്ണമായി ബന്ധിച്ചിരിക്കുന്നു.
സൈബര്‍ ആക്രമണം ഉന്നതല നേതൃത്വത്തിന്റെ ഗൂഢാലോചനയാണ്. വര്‍ഗീയ പ്രചാരണത്തിനും കലാപാഹ്വാനത്തിനും സിപിഐഎം നേതൃത്വത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. പ്രബുദ്ധ വടകരയുടെ മനസ്സില്‍ ഇളക്കം തട്ടിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. എത്ര കത്തിക്കാന്‍ ശ്രമിച്ചിട്ടും വടകര കത്തിയില്ല. സിപിഐഎമ്മിന്റെ യഥാര്‍ത്ഥ മുഖം വടകര തിരിച്ചറിഞ്ഞു. സിപിഐഎം ഇരവാദം ലജ്ജാകരമാണ്.
സിപിഎം പത്രങ്ങളുടെ സ്വഭാവമനുസരിച്ച് പരസ്യം നല്‍കിയതും നമ്മള്‍ കണ്ടു. മതപരമായ വൈകാരികത ചൂഷണം ചെയ്യുന്ന സമീപനം സ്വീകരിച്ചു. കെ കെ ശൈലജയും സിപിഐഎമ്മും വടകരയിലെ ജനങ്ങളോട് മാപ്പ് പറയണം. കെ കെ ശൈലജ പറഞ്ഞ ആദ്യ വീഡിയോ ആരോപണം പൊളിഞ്ഞ് കള്ളി വെളിച്ചത്തായി.
സിപിഎം വര്‍ഗീയതക്ക് എതിരെ മെയ് 11ന് യുഡിഎഫ് ജനകീയ പ്രതിരോധം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്യും.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള കെ സുധാകരന്റെ മടങ്ങി വരവ് എഐസിസി നേതൃത്വം തീരുമാനിക്കും. വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോ എന്ന് ജൂണ്‍ നാലിന് ശേഷം പറയാം. വയനാട്ടിലെന്ന പോലെ ഞാന്‍ റായ്ബറേലിയില്‍ പ്രചാരണത്തിന് പോകും. ഇരുമണ്ഡലങ്ങളിലും വന്‍ വിജയം നേടും. റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കുമെന്ന തീരുമാനമെടുത്തത് അവസാനത്തെ രണ്ട് ദിവസത്തിലാണ്. സുഗന്ധഗിരി മരം മുറിക്കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ വനം വകുപ്പ് സമ്പൂര്‍ണ പരാജയമാണ്.