വിദ്യാര്‍ത്ഥികളുടെ നന്മയ്ക്കായി അദ്ധ്യാപകര്‍ക്ക് തല്ലാം; ബാലാവകാശ നിയമങ്ങളുടെ ലംഘനമാവില്ലെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥികളുടെ നന്മ മുന്നില്‍കണ്ട് അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാവില്ലെന്ന് ഹൈക്കോടതി. പെരുമ്പാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ തല്ലിയ കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലായിരുന്നു എട്ടാം ക്ലാസുകാരിയെ അദ്ധ്യാപകന്‍ തല്ലിയത്.

കോടനാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് കോടതി റദ്ദാക്കിയത്. സ്ഥാപനത്തിന്റെ അച്ചടക്കം നിലനിര്‍ത്താനും വിദ്യാര്‍ത്ഥികളുടെ നന്മ ലക്ഷ്യം വച്ചും ശിക്ഷിക്കുന്നത് ക്രിമിനല്‍ കേസായി കാണാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള മര്‍ദ്ദനങ്ങളെ ഇത്തരത്തില്‍ കാണാനാകില്ലെന്നും കോടതി അറിയിച്ചു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അവരുടെ വ്യക്തിത്വ വികാസത്തിനും അച്ചടക്കത്തിനും വേണ്ടി ശിക്ഷിക്കാനുള്ള അനുവാദവും രക്ഷിതാക്കള്‍ പരോക്ഷമായി നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

പെരുമ്പാവൂര്‍ കേസില്‍ കുട്ടിയ്ക്ക് ആരോഗ്യത്തിന് ക്ഷതമേല്‍ക്കുന്ന തരത്തില്‍ മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അദ്ധ്യാപകര്‍ക്ക് സ്വയം നിയന്ത്രണം ആവശ്യമാണെന്നും വിലയിരുത്തി.