'സമ്മേളനത്തിന് പോകുന്നില്ലേയെന്ന ചോദ്യം ലണ്ടനിൽ നിന്നുവരെ എത്തി, കരുതലിന് നന്ദി'; മുകേഷ്

വിവാദങ്ങൾക്കിടെ കൊല്ലം സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ എത്തി മുകേഷ് എംഎൽഎ. ജോലി തിരക്കുണ്ടായിരുന്നതിനാൽ ആണ് രണ്ട് ദിവസം സമ്മേളനത്തിൽ എത്താതിരുന്നത്. വിലക്കൊന്നുമില്ല, പാർട്ടി അംഗമല്ലെന്നും സമ്മേളനത്തിൽ പ്രതിനിധി അല്ലെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് പാർട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മണ്ഡലം എംഎൽഎ ആയ മുകേഷ് സമ്മേളനത്തിൽ എത്താത്തത്തിൽ ചോദ്യങ്ങളുയർന്നിരുന്നു.

‘രണ്ട് ദിവസം ഞാൻ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാർട്ടിയെ അറിയിച്ചിട്ടാണ് പോയത്. പിന്നെ, നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാൻ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ ഇത്രയും കരുതൽ നിങ്ങൾ കാണിക്കുന്നുണ്ടല്ലോ. നമ്മൾ ഇല്ലാതെ കൊല്ലം ഇല്ലെന്നും മുകേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ബ്രാഞ്ച് സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ച് ഒരാൾ ഇന്ന് രാവിലെ ലണ്ടനിൽനിന്ന് വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് പറഞ്ഞത്. എന്താണ് ലണ്ടനിൽ പോയതെന്ന് ചോദിച്ചപ്പോൾ ജോലിയാണെന്നാണ് പറഞ്ഞത്. ഞാനും ജോലിക്ക് തന്നെയാണ് പോയതെന്നും ഇന്ന് സമ്മേളനത്തിന് പോകുമെന്നുമാണ് അയാളെ അറിയിച്ചത്. സമ്മേളനത്തിന്റെ രീതി അറിയാത്തത് കൊണ്ടാണ് എന്റെ അസാന്നിധ്യം ചർച്ചയായത്. സമ്മേളനത്തിന് എത്തുന്നത് പാർട്ടി തിരഞ്ഞെടുത്തിട്ടുള്ള പ്രതിനിധികളാണ്. ഞാൻ പ്രതിനിധിയല്ല, അതുകൊണ്ട് സമ്മേളനത്തിന് എത്തുന്നതിന് പരിമിതികളുണ്ട്. എന്നാൽ, ലോഗോ പ്രകാശനം, അതിനോടൊപ്പം നടന്ന കബഡി മത്സരം തുടങ്ങിയവയിലെല്ലാം ഞാൻ‌ പങ്കെടുത്തിരുന്നു’ മുകേഷ് വിശദീകരിച്ചു.

Read more

കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ മണ്ഡലം എംഎൽഎയായ മുകേഷിൻറെ അസാന്നിധ്യം ചർച്ചയായിരുന്നു. ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷിനെ പാർട്ടി മാറ്റിനിർത്തിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. മുകേഷ് എവിടെയെന്ന് നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും ഗോവിന്ദൻ ചോദിച്ചിരുന്നു.