നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം; അതിദാരിദ്ര്യ നിര്‍മാര്‍ജനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് മുന്‍ഗണനയെന്ന് ഗവർണർ

നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്. മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പുതിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയ്ക്ക് പുറത്ത് സ്വീകരിച്ചു.

എല്ലാവർക്കും ഇൻ്റർനെറ്റ് ലഭ്യമാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. ഡിജിറ്റൽ വിഭജനം കുറച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപടിയെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും എല്ലാവർക്കും പാർപ്പിടം ഉറപ്പിക്കാൻ പദ്ധതികളുണ്ടാകുമെന്നും ഗവർണർ പറഞ്ഞു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തീവ്രശ്രമുണ്ടാകും. വികസനപാതയിലേക്കുള്ള കേരളത്തിന്റെ പ്രവൃത്തികൾ ലോക ശ്രദ്ധ ആകർഷിക്കുന്നതാണ്. നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കും മുൻഗണന നൽകുമെന്നും കേരളത്തെ ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനം ആക്കുമെന്നും ഗവർണർ പറഞ്ഞു.

അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം. സർക്കാരിൻ്റെ നേട്ടങ്ങളും ഗവർണർ എണ്ണിപ്പറഞ്ഞു. ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി. സ്റ്റാർട്ട് അപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ എടുത്തുപറയേണ്ടതാണെന്നുംപറഞ്ഞു. 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകുന്നുവെന്നും ഗവർണർ അറിയിച്ചു.

Read more