'സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന് വന്ന ആളല്ല മുഖ്യമന്ത്രി'; രാഹുൽഗാന്ധിക്ക് പക്വതയില്ലെങ്കിൽ നേതാക്കൾ പഠിപ്പിച്ച് കൊടുക്കണം: ഇ പി ജയരാജൻ

സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന ആളോ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കിയ പാൽപ്പൊടി പാൽ കുടിച്ച് വളർന്നയാളോ അല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്ന് വന്ന ആളാണ് മുഖ്യമന്ത്രി. രാഹുൽ ഗാന്ധിയെപ്പോലല്ല. ജനങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായി വളർന്നുവന്ന ആളാണ് പിണറായി വിജയൻ. അദ്ദേഹത്തെ എന്തും പറഞ്ഞ് ആക്രമിക്കുക. ഒന്നുമില്ലെങ്കിലും എന്തെങ്കിലും ഉണ്ടാക്കുക. അതിന് വേണ്ടി എന്ത് വൃത്തികെട്ട വഴികളും സ്വീകരിക്കുക. ഒരു ദേശീയ നേതാവ് വന്ന് പറയണ്ട കാര്യമാണോ ഇത്? ഈ ആരോപണങ്ങളിലൊന്നും തകർന്ന് പോകുന്ന ഒന്നല്ല ഇന്ത്യയിൽ ഇടത് പക്ഷ പ്രസ്ഥാനം എന്നും ഇ.പി ജയരാജൻ പറഞ്ഞു.

ആർഎസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായിയെന്നും ഇ.പി ജയരാജൻ പറഞ്ഞു. എ.സി ബസ്സിൽ യാത്ര നടത്തിയാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാവില്ല. ബിജെപിയെയും ആർഎസ്എസിനെയും തൃപ്‌തിപ്പെടുത്തി വയനാട്ടിൽ സുഖമായി ജയിച്ചുകയറാനാണ് രാഹുലിൻ്റെ ഇത്തരം പ്രസ്‌താവനകൾ. രാഹുൽ ഇക്കാര്യം സ്വയം ചോദിക്കണം. രാഹുലിൻ്റെ പ്രസ്താവന അപഹാസ്യമാണെന്നും ഒരു ദേശീയ നേതാവ് ഇതാണെങ്കിൽ എങ്ങനെ കോൺ ഗ്രസ് രക്ഷപ്പെടുമെന്നാണ് കേരള ജനത ചോദിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.പി ജയരാജൻ വിമർശിച്ചു.

നാഷ്ണ‌ൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തതെന്നും ഇ.പി ജയരാജൻ ചോദിച്ചു. 800 കോടിയുടെ അഴിമതിയാണ് നടന്നത്. ഇലക്ടറൽ ബോണ്ടിൽ ബിജെപിയെപ്പോലെ നല്ലൊരു വിഹിതം പറ്റിയത് കോൺഗ്രസ് ആണ്. അതിലെ വിവരങ്ങൾ പുറത്ത് വരൻ കാരണം സിപിഎം ആണ്. കൂടുതൽ ജനങ്ങൾ ഇത് മനസിലാക്കി. അതിന്റെ അസംതൃപ്തിയാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് നേരെയും സിപിഎമ്മിന് നേരെയും കാട്ടിക്കൊണ്ടിയ്ക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദേര ഉൾപ്പെടുന്ന ബിഎൽഎസ്സ് ഭൂമി കുംഭകോണ കേസ് എങ്ങനെയാണു അവസാനിപ്പിച്ചത് വദേര 170 കോടി രൂപ ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം കൊടുത്തിട്ടാണ്. ബിജെപിക്ക് മുന്നിൽ നമസ്കരിക്കുകയല്ലേ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെയ്യുന്നത്. അവർ എന്താണ് രാജ്യത്ത് ബിജെപിക്കെതിരെ ചെയ്യുന്നത്. ജാഥാ നടത്തലോ?

ഒരിടത്ത് ബിജെപിക്കെതിരെ പ്രസംഗിക്കും എന്നിട്ട് ഓടിച്ചെന്ന് പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച് എന്നെ സഹായിക്കണമെന്ന് പറയുന്ന പരിഹാസ്യത. ഇങ്ങനെയുള്ള നേതാവാണ് ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്നത്. ആ നേതാവാണ് ഇവിടെ വന്ന് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യേണ്ടത്? ഒരുകാര്യം രാഹുൽഗാന്ധിക്ക് പക്വതയില്ലെങ്കിൽ, ദീഘവീക്ഷണം ഇല്ലെങ്കിൽ ര്രാഷ്ട്രീയ കാഴ്ചപ്പാടിനെക്കുറിച്ച് അപക്വമാണെങ്കിൽ കോൺഗ്രസിലെ അറിവുള്ള അനുഭവസ്ഥരായിട്ടുള്ള നേതാക്കൾ പഠിപ്പിച്ച് കൊടുക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.