അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തം, എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമം; നേരത്തെ നിശ്ചയിച്ച അന്വേഷണം നിഷ്പക്ഷമായി നടക്കുമെന്ന് മുഖ്യമന്ത്രി

പിവി അന്‍വറിന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയ്ക്ക് അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ നടപടി സ്വീകരിച്ചിരുന്നു. അതില്‍ തൃപ്തനല്ലെന്ന് അന്‍വര്‍ ഇന്നലെ പറഞ്ഞിരുന്നു. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും എന്നാല്‍ ഇപ്പോഴല്ല. നേരത്തെ നിശ്ചയിച്ച അന്വേഷണം നിഷ്പക്ഷമായി നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനുമെതിരെയാണ് അന്‍വര്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചു. എല്‍ഡിഎഫില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്നും, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചത്.

Read more

അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നു. എല്‍ഡിഎഫിനെയും, സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കുമെന്നും ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ക്ക് ഇനിയും കുറേ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാവുമെന്ന് അറിയാം. എന്നാല്‍ അതിനെല്ലാം മറുപടി പിന്നീട് പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.