'രഹസ്യമൊഴി നൽകിയത് അച്ഛന്‍റെ സമ്മർദ്ദം കാരണം';കഴുത്തിലെ പാട് ജന്മനാ ഉള്ളത്; വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച് പന്തീരാങ്കാവ് കേസിലെ യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച് പരാതിക്കാരിയായ യുവതി രംഗത്ത്. തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയില്‍ യുവതി വെളിപ്പെടുത്തി. തനിക്ക് പരാതിയുണ്ടായിരുന്നില്ലെന്നും രാഹുലേട്ടന്‍റെ കൂടെ പോകാനാണ് ആഗ്രഹിച്ചിരുന്നതെന്നും വീട്ടുകാര്‍ ഇടപെട്ട് കാര്യങ്ങള്‍ വഷളാക്കുകയായിരുന്നുവെന്നും യുവതി വിഡിയോയിൽ പറഞ്ഞു.

സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. അമ്മയെ അറിയിച്ചിട്ടാണ് വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്. താൻ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത്. തന്‍റെ ബന്ധുക്കള്‍ പലഘട്ടത്തിലും ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്‍റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മര്‍ദനമേറ്റതിന്‍റെ അല്ലെന്നും യുവതി വീഡിയോയിൽ പറയുന്നു.

അതേസമയം കയ്യില്‍ ഉണ്ടായിരുന്ന പരിക്കും റിസപ്ഷൻ പാര്‍ട്ടിക്ക് ഡാന്‍സ് കളിച്ചപ്പോള്‍ ഉണ്ടായതാണെന്നും യുവതി പറഞ്ഞു. ഇതാണ് താൻ മര്‍ദിച്ചതാണെന്ന് കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതില്‍ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്‍റെ സമ്മർദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയില്‍ യുവതി പറഞ്ഞു.

കേസില്‍ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണിപ്പോള്‍ യുവതി പുറത്തുവിട്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉള്‍പ്പെടെ പറ്റാവുന്ന രീതിയില്‍ കരഞ്ഞ് അഭിനയിക്കാനാണ് ചെറിയച്ഛൻ ഉള്‍പ്പെടെ പറഞ്ഞത്. ആരും തന്നെ തട്ടിക്കൊണ്ടുപോവുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്‍റെ സ്വന്തം ഇഷ്ടപ്രകാരമാണ് മാറി നില്‍ക്കുന്നതെന്നും യുവതി പറഞ്ഞു. അതേസമയം യുവതിയുടെ വെളിപ്പെടുത്തൽ ഒന്നും കേസിനെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിദേശദീകരണം.

Read more