വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറക്കുന്നു. നാലുമാസം മുൻപ് മുമ്പ് അടച്ചുപൂട്ടിയ പാലം തുറക്കാൻ സര്‍ക്കാര്‍ ഉത്തരവായി. ചില്ലുപാലത്തിന്റെ സുരക്ഷ, സ്റ്റെബിലിറ്റി എന്നിവയെക്കുറിച്ച് കോഴിക്കോട് എന്‍ഐടിയിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്നുറപ്പാക്കി പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
മേയ് 30ന് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവുപ്രകാരമാണ് ചില്ലുപാലം അടച്ചത്. കാലാവസ്ഥ പ്രതികൂലമായതോടെയായിരുന്നു ഇത്. എന്നാല്‍, കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറന്നുകൊടുത്തിരുന്നില്ല. ചില്ലുപാലം തുറക്കാത്തത് സര്‍ക്കാരിനും വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കി.
പൂജ അവധിക്കാലം വരുന്നതിനാല്‍, വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് വാഗമണ്ണില്‍ പ്രതീക്ഷിക്കുന്നത്. വാഗമണ്‍ കോലാഹലമേട്ടിൽ അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഭാഗമായാണ് ചില്ലുപാലം തീര്‍ത്തത്. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമാണ് വാഗമൺ ഗ്ലാസ് ബ്രിഡ്‌ജ്.