'ആശമാരുടെ സമരം ഒത്തുതീർപ്പാർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു, സമരം ന്യായം'; വി ഡി സതീശൻ

ആശമാരുടെ സമരം ഒത്തുതീർപ്പാർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. നിയമസഭയിലാണ് കുറ്റപ്പെടുത്തൽ. ആശ സമരം ന്യായമാണെന്നും തുടർച്ചയായി ചർച്ച നടത്തി പരിഹരിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രിയുടെ അപ്പോയിന്മെന്റ് കിട്ടാത്തതിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് വിശദീകരണം നൽകേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.

വിഷയത്തിൽ പോസിറ്റീവായ ഇടപെടലാണ് പ്രതിപക്ഷം നടത്തുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആരോഗ്യമന്ത്രി ചർച്ച നടത്തുമെന്നാണ് പ്രതിപക്ഷം അറിഞ്ഞത്. പക്ഷെ കണ്ടില്ല. അപ്പോയിന്മെന്റ് ചോദിച്ചതിനെക്കുറിച്ച് ആരോഗ്യ മന്ത്രിയാണ് വിശദീകരിക്കേണ്ടത്. ചോദിച്ചിട്ട് കൊടുക്കാത്തതാണെങ്കിൽ അത് ശരിയായില്ല. അനുമതി നേടാതെയാണ് പോയതെന്നാണ് അറിയുന്നതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം ആശമാരുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണെന്ന് മന്ത്രി എംബി രാജേഷ് നിയമസഭയിൽ കുറ്റപ്പെടുത്തി. ആശമാരോട് സർക്കാരിന് അനുഭാവപൂർവ്വ നിലപാടാണെന്നും 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനം 23-ഡിസംബർ വരെ 7000 ഓണറേറിയം വർദ്ധിപ്പിച്ചു. 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണ്. സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സമരം പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പോസിറ്റീവായാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.

Read more