ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ നഗരസഭയെ പ്രതി ചേര്‍ക്കാന്‍ ഗവര്‍ണര്‍ വ്യഗ്രത കാണിക്കുന്നു; ആരിഫ് ഖാന്‍ ചെയ്യേണ്ടത് മറ്റൊന്ന്; തുറന്നടിച്ച് മന്ത്രി

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടവുമായി ബന്ധപ്പെട്ടുള്ള റെയില്‍വേയുടെ പ്രതികരണം മനുഷ്യത്വ രഹിതമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദി റെയില്‍വേയാണ്. ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം. ഇക്കാര്യം കാണിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

റെയില്‍വേയുടെ അധീനതയില്‍ ഉള്ള സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ നല്‍കിയതും റെയില്‍വേയാണ്. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ല. റെയില്‍വേ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും സഹകരിക്കുന്ന മനോഭാവമല്ല എല്ലാ സമയത്തും കൈക്കൊണ്ടത്.

സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്. നഗരസഭയെ കൂടി സംഭവത്തില്‍ പ്രതിചേര്‍ക്കാനുള്ള വ്യഗ്രതയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാരില്‍ ഇടപെട്ട് അര്‍ഹമായ നഷ്ടപരിഹാരം ജോയിയുടെ കുടുംബത്തിന് വാങ്ങി നല്‍കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത്.