വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ

അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീപിടുത്തത്തിൽ ഭാര്യ മരിച്ചു. പരിക്കേറ്റ മക്കളിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. സനൽ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. അതേസമയം ഇവരുടെ രണ്ടു കുട്ടികളിൽ ​ഗുരുതരമായി പൊള്ളലേറ്റ ഇളയ മകൻ തീവ്രപചരിചരണവിഭാ​ഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. സനലും സുമിയും അങ്കമാലി തുറവൂർ ജം​ഗ്ഷനിൽ അക്ഷയകേന്ദ്രം നടത്തിവരികയായിരുന്നു. വീടിന് തീവെച്ച ശേഷം സനൽ ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആറും പന്ത്രണ്ടും വയസുള്ള കുട്ടികളിൽ ആറു വയസുകാരന്റെ നില അതീവ ​ഗുരുതരമാണ്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അയൽവാസിയായ സതീശൻ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോൾ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടൻ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഉടൻ തന്നെ തീ കെടുതത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തീ കെടുത്തിയപ്പോഴാണ്. ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ പൊള്ളലേറ്റ് നിലയിലും കണ്ടെത്തുകയായിരുന്നു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്ന് കുറിപ്പിലുണ്ട്. സുമിയുടെ കൈപ്പടയിലാണ് കുറിപ്പുള്ളതെന്നാണ് സൂചന. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read more